അടൂർ : റവന്യൂ വിഭാഗത്തിലെ എല്ലാ ഒാഫീസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി വിഭാവനം ചെയ്ത അടൂർ റവന്യൂ കോംപ്ളക്സ് യാഥാർത്ഥ്യമാകുന്നു. കഴിഞ്ഞ ദിവസം അടൂരിലെത്തിയ റവന്യൂ മന്ത്രി കെ. രാജൻ ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് വേഗതകൂട്ടുന്നതിനായി അടുത്ത ആഴ്ച സ്ഥലം എം. എൽ. എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ സാന്നിദ്ധ്യത്തിൽ ഉന്നതതല യോഗം വിളിക്കും. വില്ലേജ് ഒാഫീസ് ഒഴിച്ചുള്ള റവന്യൂ വിഭാഗം ഒാഫീസുകൾ നിലവിൽ റവന്യൂ ടവറിലാണ് സ്ഥിതിചെയ്യുന്നത്. ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രതിമാസ വാടക നൽകിയാണ് കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത്. ഇത് ഒഴിവാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് റവന്യൂ കോംപ്ളക്സ് എന്ന ആശയം ഉടലെടുത്തതും അതിനായി സംസ്ഥാന ബഡ്ജറ്റിൽ ബഹുനില മന്ദിരം നിർമ്മിക്കുന്നതിനായി 2 കോടി രൂപ അനുവദിച്ചതും. ചൊവ്വാഴ്ച ജില്ലയിൽ പര്യടനം നടത്തിയ റവന്യൂ മന്ത്രി നിലവിൽ റവന്യൂ ടവറിൽ പ്രവർത്തിക്കുന്ന താലൂക്ക് ഒാഫീസിലെ സൗകര്യങ്ങളും വിലയിരുത്തി. ഇതിനിടെയാണ് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ ഉൾപ്പെടെയുള്ളവർ റവന്യൂ കോംപ്ളക്സ് നിർമ്മാണത്തിന് ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭിച്ച വിവരം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നാണ് റവന്യൂ കോംപ്ളക്സ് നിർമ്മാണത്തിന്റെ ടെൻഡർ ഉൾപ്പെടയുള്ള നടപടികൾ പൂർത്തീകരിക്കാൻ അടിയന്തര യോഗം ചേരാൻ തീരുമാനിച്ചത്. നിലവിൽ വില്ലേജ് ഒാഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനോട് ചേർന്ന 15 സെന്റ് സ്ഥലത്താണ് മൂന്ന് നിലകളോടുകൂടിയ അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ റവന്യൂ കോംപ്ളക്സ് യാഥാർത്ഥ്യമാവുക.
നിർമ്മാണത്തിനായി അനുവദിച്ച തുക : 2 കോടി.
കെട്ടിടത്തിന്റെ വിസ്തീർണ്ണം : 13.271 ചതുരശ്രയടി.
റവന്യൂ കോംപ്ളക്സ് ഇങ്ങനെ
സെല്ലാർ : വില്ലേജ് ഒാഫീസ്
ഗ്രൗണ്ട് ഫ്ളോർ : പാർക്കിംഗ് ഏരിയ
ഒന്നാം നില : താലൂക്ക് ഒാഫീസ്
രണ്ടാം നില : ഭൂരേഖവിഭാഗം തഹസീൽദാറുടെ ഒാഫീസ്
മൂന്നാം നില : ഇലക്ഷൻ വിഭാഗം
റവന്യൂ കോപ്ളക്സ് യാഥാർത്ഥ്യമാകുന്നതോടെ എല്ലാ വിഭാഗവും ഒരു കൂരയ്ക്ക് കീഴിലാകും. ഇതോടെ ജനങ്ങളുടെ ദുരിതത്തിനും അറുതിയാകും. ഒരു വർഷത്തിനിടയിൽ റവന്യൂ കോപ്ളക്സ് യാഥാർത്ഥ്യമാക്കും.
ചിറ്റയം ഗോപകുമാർ
നിയമസഭ ഡെപ്യൂട്ടി സ്പീക്കർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |