കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയും കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണുമായ എറണാകുളം മട്ടാഞ്ചേരി സ്വദേശി ശരത് സുനിലിനെ (22) കാമ്പസിൽ വഴിയോരത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇൻസുലിൻ പതിവായി എടുക്കുന്ന ടൈപ്പ് വൺ പ്രമേഹരോഗിയാണ് ശരത്.
മെൻസ് ഹോസ്റ്റലിന് (രണ്ട്) സമീപത്തായി ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെയാണ് റോഡരികിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. കീഴ്‌ത്താടിയിൽ ചെറിയ മുറിവുണ്ടായിരുന്നു. സഹപാഠികളും മറ്റും ചേർന്ന് ഉടൻ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഓൺലൈൻ ക്‌ളാസുകൾക്ക് പിറകെ ഇന്ന് സാധാരണ നിലയിൽ അദ്ധ്യയനം ആരംഭിക്കാനിരിക്കെ, കോളേജ് ലൈബ്രറിയിലേക്ക് പോയതായിരുന്നു ശരത്. പിറകെയെത്തിയ സഹപാഠികളാണ് വഴിയരികിൽ വീണ ശരത്തിനെ കണ്ടത്.
മട്ടാഞ്ചേരി പറവാനമുക്ക് എ.കെ റോഡിൽ മങ്ങാട്ടുപറമ്പ് സുനിൽകുമാറിന്റെ മകനാണ്. പരേതയായ ഗീതയാണ് അമ്മ. എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരൻ ശരൺ ഏകസഹോദരനാണ്.
വീട്ടിൽ ചെറുകിട വർക്ക്ഷോപ്പ് നടത്തുകയാണ് പിതാവ് സുനിൽകുമാർ. ഈ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ശരത്. പഠനത്തിലും കലാപ്രവർത്തനങ്ങളിലും മുന്നിൽ നിന്ന ശരത് പ്ളസ് ടുവിന് ഫുൾ എ പ്ളസ് വാങ്ങിയാണ് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ നിന്ന് പാസായത്. ഒാൾ ഇന്ത്യ മെഡിക്കൽ എൻട്രൻസിൽ 1511ഉം കേരള എൻട്രൻസിൽ 221ഉം റാങ്കും നേടിയാണ് മെഡിസിന് ചേർന്നത്.
ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിൽ കഴിഞ്ഞ ശരത് തിങ്കളാഴ്ചയാണ് കോളേജിലേക്ക് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |