മാർഗനിർദ്ദേശം ആറ് ആഴ്ചയ്ക്കകം
തുക സർക്കാരിന് നിശ്ചയിക്കാം
കേന്ദ്രത്തിന്റെ വാദങ്ങൾ തള്ളി
ന്യൂഡൽഹി: കൊവിഡ് ജീവൻ കവർന്നവരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകിയേ മതിയാകൂ എന്ന് കേന്ദ്രത്തിന് സുപ്രീംകോടതിയുടെ കർശന നിർദ്ദേശം. ഇതു സംബന്ധിച്ച മാർഗനിർദ്ദേശം ആറ് ആഴ്ചയ്ക്കകം സമർപ്പിക്കാനും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മാർഗനിർദ്ദേശങ്ങൾ പരിശോധിച്ച ശേഷം അന്തിമവിധി. കൊവിഡ് മരണങ്ങളിൽ ധനസഹായം നൽകുന്നത് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുമെന്ന കേന്ദ്ര സർക്കാരിന്റെ വാദം ജസ്റ്റിസുമാരായ എം.ആർ. ഷാ, അശോക് ഭൂഷൻ എന്നിവരുൾപ്പെട്ട ബെഞ്ച് തള്ളി.
കൊവിഡ് മരണ സർട്ടിഫിക്കറ്റിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണം. നഷ്ടപരിഹാരത്തിനുള്ള മാർഗരേഖ തയ്യാറാക്കുമ്പോൾ കൊവിഡ് ഭേദമായതിനു ശേഷമുള്ള സങ്കീർണതകൾ കാരണം മരണമടഞ്ഞവരെ ഉൾപ്പെടുത്തണമോ എന്നതു സംബന്ധിച്ചും കേന്ദ്രം വിശദീകരണം നൽകണം. അഭിഭാഷകരായ ഗൗരവ് കുമാർ ബൻസാൽ, റീപക് കൺസാൽ എന്നിവർ നൽകിയ പൊതുതാത്പര്യ ഹർജികൾ പരിഗണിച്ചാണ് കോടതി നിർദ്ദേശം. കൊവിഡിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
കൊവിഡ് കാലയളവിലാണെങ്കിലും കൊവിഡിനു ശേഷമാണെങ്കിലും മരണ സർട്ടിഫിക്കറ്റിൽ അക്കാര്യം വ്യക്തമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വ്യക്തതയില്ലെങ്കിൽ പരാതിപ്പെടാം. പരാതി ശരിയെങ്കിൽ കർശന നടപടിയുണ്ടാകും. സഹായധനം നൽകുന്ന കാര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി കൃത്യവിലോപം കാട്ടിയതായി കോടതി കുറ്റപ്പെടുത്തി.
സഹായം എത്ര?
തുക ദേശീയ ദുരന്ത നിവരാണ അതോറിറ്റിക്ക് തീരുമാനിക്കാം. സർക്കാരിന് അധിക ബാദ്ധ്യതയുണ്ടാകരുത്. കേന്ദ്രത്തിനോ സംസ്ഥാനങ്ങൾക്കോ ആവശ്യത്തിലധികം പണമില്ല. സാഹചര്യങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ ദേശീയ, സംസ്ഥാന ദുരന്ത നിവാരണ ഫണ്ടുകളുടെ ലഭ്യത അനുസരിച്ച് തുക നിർണയിക്കാം.
സുപ്രീംകോടതി പറഞ്ഞത്
ദേശവ്യാപക ദുരന്തങ്ങൾക്ക് ഇരകളാകുന്നവർക്ക് ദുരിതാശ്വാസം ശുപാർശ ചെയ്യാനുള്ള നിയമപരമായ ബാദ്ധ്യത ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ പന്ത്രണ്ടാം വകുപ്പ് പ്രകാരം ദുരന്ത നിവാരണ അതോറിറ്റിക്കു മേൽ നിഷിപ്തമാണ്. ദുരിതാശ്വാസം എന്നത് മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിരാഹം നൽകുന്നത് ഉൾപ്പെടെയാണെന്നും 12 (മൂന്ന്) വകുപ്പിൽ വ്യക്തമാക്കുന്നുണ്ട്.
പന്ത്രണ്ടാം വകുപ്പ് നിർബന്ധിത വ്യവസ്ഥയല്ലെന്ന കേന്ദ്ര വാദം തള്ളി. വേണമെങ്കിൽ നഷ്ടപരിഹാരം നൽകാം എന്നാണ് അതിലെ നിർദ്ദേശമെന്നായിരുന്നു വാദം. എന്നാൽ, നിർബന്ധമായും നഷ്ടപരിഹാരം നൽകണമെന്നു തന്നെയാണ് വ്യവസ്ഥയെന്ന് കോടതി വ്യക്തമാക്കി.
ഇതുവരെ മരണം 3, 98,000
കൊവിഡ് ബാധിച്ച് ഇതുവരെ രാജ്യത്ത് മരണമടഞ്ഞത് 3, 98,000 പേർ. ഹർജിയിലെ ആവശ്യപ്രകാരമുള്ള നഷ്ടപരിഹാരത്തുക (നാലു ലക്ഷം വീതം) നൽകേണ്ടിവന്നാൽ വേണ്ടിവരുന്നത് 16,000 കോടി.
മോദി സർക്കാരിന് തെറ്റു തിരുത്താനുള്ള അവസരമാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്. അർഹമായ സഹായധനം നൽകാൻ ഇനിയെങ്കിലും കേന്ദ്രം തയ്യാറാകണം
- രാഹുൽ ഗാന്ധി എം.പി
കോൺ. നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |