കോഴിക്കോട്: ദേശീയപാത ബൈപാസിൽ രാമനാട്ടുകര മേല്പാലം അപ്രോച്ച് റോഡിലെ കുഴികൾ എത്രയും വേഗം അടയ്ക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. ഇതിന് പുറമെ ബാലുശേരി റോഡിൽ കക്കോടി പഴയ ജയശ്രീ തിയറ്ററിന് മുന്നിലെ അഴുക്കുചാൽ അടിയന്തിരമായി സ്ലാബിട്ട് മൂടണമെന്നും കമ്മിഷൻ ജുഡിഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവായി.
ബൈപാസ് റോഡിലെ കുഴികൾ അടയ്ക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി കോഴിക്കോട് ജില്ലാ മേധാവി ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം മൂന്നാഴ്ചയ്ക്കകം നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ രണ്ടു പേർ അപകടത്തിൽ മരിച്ചിരുന്നു. റോഡിലെ കുഴികളെ കുറിച്ച് നാട്ടുകാർ പല തവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
ബാലുശേരി റോഡിലെ അഴുക്കുചാൽ അടിയന്തിരമായി സ്ലാബിട്ട് മൂടണമെന്ന് കക്കോടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്കാണ് നിർദ്ദേശം. മൂന്നാഴ്ചയ്ക്കകം നടപടിറിപ്പോർട്ട് ഫയൽ ചെയ്തിരിക്കണം. ഇവിടെ കഴിഞ്ഞ ഞായറാഴ്ച മദ്ധ്യവയസ്കൻറെ മൃതദേഹം കണ്ടെത്തിയിരുന്നു. റോഡരികിലൂടെ നടന്നു പോകവെ അബദ്ധത്തിൽ ചാലിലേക്ക് വീണ് മരിച്ചതായാണ് സംശയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |