റിയോ ഡി ജനീറോ : ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക്കിൽ നിന്ന് രണ്ട് കോടി ഡോസ് കൊവാക്സിൻ വാങ്ങാനുള്ള ബ്രസീൽ സർക്കാരിന്റെ കരാറിൽ വ്യാപക അഴിമതി നടന്നെന്ന ആരോപണത്തിനിടെ കരാർ നടപടികൾ നിറുത്തി വയ്ക്കാനൊരുങ്ങി ബ്രസീൽ സർക്കാർ. 32.4 കോടി ഡോളർ ചിലവിൽ 20 ദശലക്ഷം ഡോസ് വാക്സിൻ വാങ്ങാനുള്ള ഇടപാടിൽ ക്രമക്കേടുണ്ടെന്നും ഇതിൽ ബ്രസീ
ൽ പ്രസിഡന്റ് ജയിർ ബോൾസൊനാരോയ്ക്ക് മുഖ്യ പങ്കുണ്ടെന്നുമാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. ഉയർന്ന വില നൽകിയാണ് വാക്സിൻ വാങ്ങുന്നതെന്ന ആരോപണമാണ് കരാറിനെതിരെ പ്രധാനമായും ഉയരുന്നത്. കരാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കുകയും മൂന്നു സെനറ്റർമാർ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്
ബ്രസീൽ ആരോഗ്യമന്ത്രി മാഴ്‌സെലോ ക്വിയിറോഗ കരാർ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതായി അറിയിച്ചത്. ആരോപണത്തെ തുടർന്ന് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെബ്രുവരി മാസത്തിലാണ് ഭാരത് ബയോടെക്കും ബ്രസീലും തമ്മിൽ കൊവാക്സിൻ ഇറക്കുമതി ചെയ്യാനുള്ള കരാറിൽ ഒപ്പിട്ടത്. എന്നാൽ കരാർ പ്രകാരമുള്ള വാക്സിൻ ഇതുവരെ ബ്രസീലിൽ എത്തിയിട്ടില്ല. ഇതിനു പിന്നാലെയാണ് കരാറിനെച്ചൊല്ലി അഴിമതി ആരോപണം ഉയരുന്നത്. വാക്സിൻ ഡോസിന്റെ ശരാശരി വില ആയിരം ഇരട്ടി വർദ്ധിപ്പിക്കാനുള്ള കരാറിൽ ഒപ്പിടാൻ തനിക്ക് സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ മൊഴി ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. അതേ സമയം, സംഭവത്തിൽ വിശദീകരണവുമായികൊവാക്സിന്റെ നിർമ്മാതാക്കളായ ഭാരത് ബയോടെക് രംഗത്തെത്തി. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് കരാറിലേർപ്പെട്ടതെന്നും ബ്രസീലിൽ നിന്ന് പണം സ്വീകരിക്കുകയോ വാക്സിൻ വിതരണം തുടങ്ങുകയോ ചെയ്തിട്ടില്ലെന്നും ഭാരത് ബയോടെക് അറിയിച്ചു.
കൊവിഡ് വ്യാപനം വളരെ തുടക്കം മുതൽ വളരെ രൂക്ഷമായി തുടരുന്ന രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. ഇവിടെ വാക്സിനേഷനും വളരെ മന്ദഗതിയിലാണ് നടക്കുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിൽ ബ്രസീൽ സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് ആയിരങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |