ചേർത്തല: ശ്രീനാരായണ ഓപ്പൺ സർവകലാശാല ലോഗോയുടെ പുനർനിർണയം നീളുന്നത് നിരാശാജനകമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ യോഗം യൂണിയനുകളുടെ നേതൃ യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവ സാന്നിദ്ധ്യമില്ലാത്ത ലോഗോയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നതോടെ പുനഃപരിശോധനയ്ക്ക് സമിതിയെ നിയോഗിച്ചു. പക്ഷേ തീരുമാനം നീളുകയാണ്. എം.ജി സർവകലാശാലയിലെ ശ്രീനാരായണ ഗുരു ചെയറിന്റെ സ്ഥിതിയും സമാനമാണ്. സർവകലാശാലയിൽ ചെയർ സ്ഥാപിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും പുസ്തകങ്ങളും നൽകിയത് യോഗമാണ്. മറ്റ് ചെയറുകളുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുമ്പോൾ ഗുരുദേവന്റെ പേരിലുള്ള ചെയറിന്റെ സ്ഥിതി ദയനീയമാണ്. ഇക്കാര്യം വാർത്ത ആയതോടെ ചെയറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് മന്ത്റി കെ. രാധാകൃഷ്ണൻ ഫോണിൽ വിളിച്ച് അറിയിച്ചതായും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
യൂണിയൻ നേതാക്കൾ വിവിധ കേന്ദ്രങ്ങളിലിരുന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. കൊല്ലത്ത് യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കറും തിരുവനന്തപുരത്ത് നേമം യൂണിയൻ പ്രസിഡന്റ് മേലാങ്കോട് സുധാകരനും അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |