തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശത്തെ ജൈവകവചം സൃഷ്ടിച്ച് സംരക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തീരപരിപാലന നിയമം നടപ്പാക്കുന്നതിനായി 50 മീറ്റർ പരിധിയിൽ കഴിയുന്നവരെ പുനരധിവസിപ്പിച്ച ശേഷമാകും ആദായം കിട്ടുന്ന മരങ്ങളും കണ്ടൽ കാടുകളും വച്ചുപിടിപ്പിച്ച് തീരം സംരക്ഷിക്കുകയെന്ന് പത്രപ്രവർത്തക യൂണിയന്റെ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ആകെയുള്ള 590 കിലോമീറ്റർ തീരപ്രദേശത്ത് 370ലും കടൽഭിത്തിയുണ്ട്. ഇതിൽ കേടുവന്നവയുടെ അറ്റകകുറ്റ പണികൾ ഉടൻ പൂർത്തിയാക്കും. കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളിൽ 57 കിലോമീറ്റർ ദൂരത്താണ് ഗുരുതരമായ പ്രശ്നങ്ങളുള്ളത്. ശംഖുംമുഖം, ചെല്ലാനം പ്രദേശങ്ങൾ ഈ മേഖലയിലാണ്. ഇവിടെ സംരക്ഷണ പദ്ധതികൾ നടപ്പിലാക്കും. ശംഖുംമുഖം മുതൽ വിഴിഞ്ഞം വരെയുള്ള 7 കിലോമീറ്റർ ദൂരം കടലിൽ 400 മീറ്ററോളം ഉള്ളിൽ ജിയോ ട്യൂബ് നിക്ഷേപിക്കുന്ന പദ്ധതി ആഗസ്റ്റിൽ പരീക്ഷിക്കും.
അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ തീരപ്രദേശവും സംരക്ഷിക്കുന്നതിനായി 5,000 കോടിയുടെ പദ്ധതി നടപ്പിലാക്കും. ഇതിൽ 1,500 കോടി കിഫ്ബി വഴി അനുവദിച്ചിട്ടുണ്ട്. ജലാശയങ്ങളുള്ളിടങ്ങളിലെല്ലാം മത്സ്യക്കൃഷി ആരംഭിക്കും. കൊല്ലം, ശക്തികുളങ്ങര ഫിഷിംഗ് ഹാർബറുകൾ അന്താരാഷ്ട്ര നിലവാരത്തിലാക്കും. എല്ലാ ജില്ലകളിലും സീഫുഡ് റസ്റ്റോറന്റുകൾ ആരംഭിക്കും. ആദ്യത്തേത് കൊല്ലത്ത് ഉടൻ തുറക്കും.
മത്സ്യവിപണനം നടത്തുന്ന വനിതകൾക്കായി പ്രത്യേക ബസ് സർവീസ് നടത്തും. ചുമന്നു കൊണ്ട് വരുന്ന മത്സ്യം സുരക്ഷിതമായി ഇറക്കി വച്ചശേഷം പരസഹായം കൂടാതെ കൊണ്ടു പോകാൻ കഴിയുന്ന വിധത്തിലായിരിക്കും ബസുകളുടെ നിർമ്മാണം. ഇതിനായി തിരുവനന്തപുരം നഗരത്തിൽ കെ.എസ്.ആർ.ടി.സിയുടെ മൂന്നു ബസുകൾ തയ്യാറാക്കി വരുന്നു. മത്സ്യത്തൊഴിലാളികൾക്ക് യാത്ര സൗജന്യമായിരിക്കും. മത്സ്യ വിപണനം ഓൺലൈൻ വഴിയാക്കാനും പദ്ധതിയുണ്ട്. പരാതികൾ പരിഹരിക്കുന്നതിനും അപകടത്തിൽപെടുന്ന മത്സ്യത്തൊഴിലാളികൾക്ക് രക്ഷ നൽകുന്നതിനുമായി കാൾ സെന്റർ ആരംഭിക്കും. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴി ആഴക്കടൽ മത്സ്യബന്ധനം നടത്തും. തിരഞ്ഞെടുപ്പ് സമയത്തുണ്ടായ ആഴക്കടൽ മത്സ്യബന്ധന വിവാദം നാടകമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |