തൊടുപുഴ: 'മോനെ എന്നെ മനസിലായോ..? ഞാൻ ചിഞ്ചുറാണിയാ, മന്ത്രി"- വീഡിയോകാളിൽ മന്ത്രിയുടെ മുഖം തെളിഞ്ഞപ്പോൾ കുട്ടിക്കർഷകൻ മാത്യു ബെന്നി (13) ത്രില്ലടിച്ചു.
ക്ഷീരകർഷകനായ പിതാവ് ബെന്നിയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് 14 പശുക്കളുടെ ചുമതല ഏറ്റെടുത്ത എട്ടാം ക്ലാസുകാരന്റെ ജീവിതം കേരളകൗമുദിയിൽ വായിച്ചാണ് മന്ത്രി ഇന്നലെ രാവിലെ ഫോണിൽ വീഡിയോ കാൾ വിളിച്ചത്.
വിശേഷം തിരക്കിയ മന്ത്രി കുടുംബത്തിന് എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തു. പശുക്കൾക്ക് നല്ല തൊഴുത്തില്ലെന്ന വിഷമം പങ്കുവച്ചപ്പോൾ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പും നൽകി. മാത്യുവിന്റെ വീട് സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്യാൻ ഇടുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനോട് നിർദ്ദേശിക്കാമെന്നും മന്ത്രി പറഞ്ഞു. മികച്ച ക്ഷീരകർഷകനാകുന്നതിനൊപ്പം മാത്യുവിന്റെ ആഗ്രഹംപോലെ പഠിച്ച് നല്ലൊരു വെറ്ററിനറി ഡോക്ടറാകട്ടെയെന്നും മന്ത്രി ആശംസിച്ചു. അമ്മ ഷൈനിയോടും മന്ത്രി സംസാരിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് തൊടുപുഴ വെള്ളിയാമറ്റം കറുകപ്പള്ളി കിഴക്കേപറമ്പിൽ ബെന്നി മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ചത്.
തുടർന്ന് പശുപരിപാലനം ബുദ്ധിമുട്ടായതോടെയാണ് വിൽക്കാൻ തീരുമാനിച്ചത്. എന്നാൽ പശുക്കളെ താൻ നോക്കിക്കൊള്ളാമെന്ന് മാത്യു അമ്മയോട് പറഞ്ഞതിനെ തുടർന്ന് മകന്റെ നിർബന്ധത്തിന് അമ്മ വഴങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |