ചേർത്തല: കൊവിഡിന്റെ പേരിലുള്ള അടച്ചുപൂട്ടൽ നാളുകളിൽ ഏറെ ദുരിതം അനുഭവിക്കുന്ന കർഷകർക്ക് അർഹമായ പരിഗണന കിട്ടുന്നില്ലെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിലയും വിപണന മാർഗ്ഗവും ഇല്ലാതെ വിഷമിക്കുന്ന മരിച്ചീനി കർഷകരെ സഹായിക്കാൻ സ്വന്തമായി ഏറ്റെടുത്ത പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് വന്നപ്പോൾ എല്ലാവരും കൃഷിയിലേക്കിറങ്ങാൻ പ്രോത്സാഹനം നൽകി.എന്നാൽ വിളവുണ്ടായപ്പോൾ വിപണന കാര്യത്തിലെ ബുദ്ധിമുട്ട് കാണാതെ പോയത് കർഷകരോടുളള അവഗണനയാണ്. ഇതാണ് മരച്ചീനി കർഷകർക്കുണ്ടായ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം. കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ വഴിയൊരുക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. ആ സന്ദേശം പ്രചരിപ്പിക്കാനാണ് താൻ 19.5 ടൺ കപ്പ വിലയ്ക്ക് വാങ്ങി സാധാരണക്കാർക്ക് സൗജന്യമായി നൽകിയത്. മാരാരിക്കുളം വടക്ക്,ചേർത്തല തെക്ക് പഞ്ചായത്തുകളിലെ ഓട്ടോ ഡ്രൈവർമാർക്ക് ഇനി സൗജന്യമായി മരച്ചീനി നൽകും.
മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ചേർത്തല തെക്ക് പഞ്ചായത്തിലെ പകുതി വാർഡുകളിലേതുൾപ്പെടെ എണ്ണായിരം കുടംബാംഗങ്ങൾക്കും മൂന്ന് കിലോ വീതം സൗജന്യമായാണ് മരച്ചീനി സ്വന്തം നിലയ്ക്ക് വെള്ളാപ്പള്ളി വാങ്ങി നൽകിയത്. തൃശൂർ കൊടകര യൂണിയന്റെ സഹകരണത്തോടെ കർഷകരിൽ നിന്ന് നേരിട്ടാണ് മരച്ചീനി സമാഹരിച്ചത്. കണിച്ചുകുളങ്ങര യൂണിയനിലെ തിരുവിഴ 1856-ാം നമ്പർ ശാഖ, 494 പുതുക്കാട് ശാഖ, 479 കണിച്ചുകുളങ്ങര, 489 വാഴുവേലി ശാഖ എന്നിവിടങ്ങളിൽ ജനറൽ സെക്രട്ടറി നേരിട്ട് എത്തി മരച്ചീനി വിതരണം ചെയ്തു. നെടുമ്പ്രം 551, കണിച്ചുകുളങ്ങര വടക്ക് 654 ഉൾപ്പെടെ ആറ് ശാഖകളിലാണ് എല്ലാ കുടുംബങ്ങൾക്കും മരച്ചീനി വിതരണം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |