കോട്ടയം: സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവും കൂട്ടാളികളും അറസ്റ്റിൽ. തൃശൂർ വാടനാപ്പള്ളി ഏങ്ങണ്ടിയൂർ പോളക്കൽ ഭാഗത്ത് മന്നത്ത് വീട്ടിൽ അക്ഷയ് ബാബു(21), വലയിൽ വീട്ടിൽ പ്രഗോഷ് ഗോപി, അയ്യാണ്ടി വീട്ടിൽ പ്രഗീൺ പ്രേമൻ (27) എന്നിവരാണ് കടുത്തുരുത്തി പൊലീസിന്റെ പിടിയിലായത്.
പ്ലസ് വൺ വിദ്യാർത്ഥിനി ഒരു വർഷമായി അക്ഷയ് ബാബുവുമായി അടുപ്പത്തിലായിരുന്നു. ഒരു ഫാൻസ് അസോസിയേഷൻ ഗ്രൂപ്പിൽ അംഗമായ തൃശൂർ സ്വദേശിയായ ഒരാളുമായുള്ള പരിചയമാണ് അക്ഷയുമായി പെൺകുട്ടി അടുക്കാൻ ഇടയാക്കിയത്.
നിരന്തരം പെൺകുട്ടിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്ന അക്ഷയ് തനിക്കൊപ്പം ഇറങ്ങി വന്നാൽ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്കി. ഇതനുസരിച്ച് കഴിഞ്ഞ 28ന് പുലർച്ചെ ഇയാൾ സുഹൃത്തുക്കളായ പ്രഗോഷും പ്രഗീണുമായി കാറിൽ പെൺകുട്ടിയുടെ വീടിനടുത്തെത്തി. തുടർന്ന് പെൺകുട്ടിയുമായി ഇവർ കാറിൽ വാടാനപ്പള്ളിയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ അക്ഷയ് പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.
രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പെൺകുട്ടിക്കൊപ്പം അക്ഷയ് ബാബുവിനെ വാടാനപ്പള്ളിയിൽ നിന്ന് കടുത്തുരുത്തി പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ സഹായിച്ച പ്രഗോഷിനെയും പ്രഗീണിനെയും പൊലീസ് പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |