കൊച്ചി: ലക്ഷദ്വീപിൽ ഭൂമികൈമാറ്റത്തിനുള്ള സ്റ്റാംപ് ഡ്യൂട്ടി വർദ്ധിപ്പിച്ച അഡ്‌മിനിസ്ട്രേഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. നേരത്തെയുണ്ടായിരുന്ന ഒരു ശതമാനം സ്റ്റാംപ് ഡ്യൂട്ടിയിൽ നിന്ന് സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വസ്‌തുവിന് 6ശതമാനവും, പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്‌തുവിന് ഏഴ് ശതമാനവും ബാക്കിയുള്ള കൂട്ടുടമസ്ഥതയിലുള്ളതിന് എട്ട് ശതമാനവും ആക്കിയിരുന്നു.
സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെയുള്ള ഡ്യൂട്ടി വിവേചനപരമാണെന്ന് കോടതി കണ്ടെത്തി. ജസ്റ്റിസ് രാജ വിജയരാഘവന്‍റേതാണ് നടപടി. അഡ്വ മുഹമ്മദ് സാലിഹ് അടക്കമുളളവരാണ് സ്റ്റാംപ് ഡ്യൂട്ടി കൂട്ടിയതിന് എതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
അഡ്‌മിനിസ്ട്രേറ്റർക്കോ ജില്ലാ കളക്‌ടർക്കോ ഇത്തരം ഒരു ഉത്തരവ് ഇടാൻ അധികാരമില്ലെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു. പുറത്ത് നിന്നുള്ള ആളുകൾക്ക് ലക്ഷദ്വീപിൽ സ്ഥലം വാങ്ങാനുള്ള നീക്കമാണ് ഈ ഉത്തരവിന്‍റെ പിന്നിലെന്നും ഹർജിക്കാർ കോടതിയെ ബോധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |