കോട്ടയം: ഗുണ്ടാസംഘത്തലവൻമാർ ജയിലിലായിട്ടും അണികളുടെ നേതൃത്വത്തിൽ ജില്ലയിൽ ആക്രമണം പതിവാകുന്നു. തലവൻമാർ അകത്തായതോടെ 'സൈലന്റായാണ് ' ഇവരുടെ പ്രവർത്തനം. കഞ്ചാവ് കച്ചവടവും, വീര്യം കൂടിയ ലഹരിക്കടത്തും, സ്ഥലം ഇടപാടും, പലിശപ്പിരിവുമായാണ് സംഘം സജീവമായിരിക്കുന്നത്. ജയിലിലിരുന്ന് അനുയായികൾക്ക് വേണ്ട നിർദ്ദേശം നൽകുന്നത് തലവൻമാരാണ്. കാപ്പ ചുമത്തി അലോട്ടി, വിനീത് സഞ്ജയൻ എന്നിവർ അകത്താണ്. മറ്റൊരു ഗുണ്ടാത്തലവനായ അരുൺ ഗോപൻ ഹണിട്രാപ്പ് കേസിൽ ഇപ്പോഴും ഒളിവിലാണ്. എങ്കിലും കൃത്യസമയത്ത് കോട്ടയത്ത് എത്തി ആവശ്യമായ കാര്യങ്ങൾ സാധിച്ച് ഇയാൾ മടങ്ങുന്നുണ്ട്. കർണ്ണാടകയിലെ മുൻമന്ത്രിയുടെ തണലിലാണ് ഇയാൾ ഒളിവിൽ കഴിയുന്നത്. അതിനാൽ പൊലീസിനും കാര്യമായി ഇടപെടാനാകുന്നില്ല.
കഞ്ചാവും ബ്ലേഡും
സ്വന്തം നിലയിൽ അണികളായ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് കഞ്ചാവ് വില്പനയാണ് ക്വട്ടേഷൻ സംഘങ്ങളുടെ പ്രധാന വരുമാന മാർഗം. വീര്യം കൂടിയ മയക്കുമരുന്ന് ആംപ്യൂളുകളും ഹാഷിഷ് ഓയിലും എത്തിക്കുന്നത് അലോട്ടിയുടെ ഗുണ്ടാസംഘമാണ്. ഇവർക്ക് കഞ്ചാവും ആഡംബര ജീവിതത്തിന് പണവുമാണ് വാഗ്ദാനം ചെയ്യുന്നത്.
ജയിലിൽ കിടന്നും കൊലവിളി
മാസങ്ങൾക്ക് മുൻപാണ് പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ അലോട്ടി ഫേസ്ബുക്കിലൂടെ അരുൺ ഗോപനെ വെല്ലുവിളിച്ചത്. വെല്ലുവിളി ഏറ്റെടുത്ത അരുൺ ഗോപൻ അലോട്ടിയെ കൊലപ്പെടുത്താൻ ക്വട്ടേഷനും നൽകി. അലോട്ടി കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിയപ്പോൾ സുരക്ഷയ്ക്കായി 25 അംഗ സംഘമുണ്ടായിരുന്നു.
ജയിൽ മാറ്റം റദ്ദാക്കും
കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് അലോട്ടി നടത്തിയത് രക്ഷപെടാനുള്ള ശ്രമമാണ് എന്നാണ് സൂചന. കോട്ടയം ജില്ലാ ജയിലിൽ കഴിഞ്ഞാൽ ഇവിടെ ഇരുന്ന് ക്വട്ടേഷൻ ആസൂത്രണം ചെയ്യാനാകുമെന്നതിനാൽ ജയിൽമാറ്റം അഭ്യർത്ഥിച്ചത്. ഇത് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ വീണ്ടും പൂജപ്പുരയിലേയ്‌ക്കു മാറ്റണമെന്നാവശ്യപ്പെട്ട് ജയിൽ വകുപ്പിന് കത്ത് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |