കോട്ടയം: നഗരമദ്ധ്യത്തിൽ പെൺവാണിഭ കേന്ദ്രത്തിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ ക്വട്ടേഷൻ നൽകിയ യുവതി അടക്കം രണ്ടുപേർ പിടിയിലായി. സംഭവത്തിൽ ഇനി 12 പേരെ കൂടി പിടികൂടാനുണ്ടെന്ന് ഡിവൈ.എസ്.പി എം.അനിൽകുമാർ അറിയിച്ചു. പൊൻകുന്നം കോയിപ്പള്ളി പുതുപ്പറമ്പിൽ വീട്ടിൽ അജ്മൽ, മല്ലപ്പള്ളി വായ്പൂർ കുഴിക്കാട്ട് വീട്ടിൽ സുലേഖ (ശ്രുതി) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ചന്തക്കടവ് - ടിബി റോഡിലെ ലോഡ്ജിന് പിന്നിലെ വീട്ടിലായിരുന്നു ആക്രമണം. ആക്രമണത്തിന് ഇരയായവർ പോലും സഹകരിക്കാതിരുന്ന കേസിൽ പൊലീസിന് നിർണായകമായത് ഇവർ തമ്മിലുള്ള ഫോൺ സംഭാഷണമായിരുന്നു. വെട്ടേറ്റ ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസ്, അമീർഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടെ പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷിനുവും, പൊൻകുന്നം സ്വദേശിയായ ജ്യോതിയും അക്രമത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. സംഘത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ജ്യോതി കോട്ടയം നഗരം കേന്ദ്രീകരിച്ച് സ്വന്തമായി പെൺവാണിഭ റാക്കറ്റ് ആരംഭിച്ചതിനെച്ചൊല്ലി ഇരുസംഘങ്ങളും തമ്മിൽ നേരത്തെ ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ ദിവസം വെട്ടേറ്റ അമീർ, സാൻജോസ്, ഷിനു എന്നിവർ ചേർന്ന് ഒന്നാം പ്രതിയായ മാനസ് മാത്യുവിനെയാണ് ആക്രമിച്ചത്. ഇതിന്റെ പ്രതികാരമായി ശ്രുതിയുടെ നേതൃത്വത്തിൽ ക്വട്ടേഷൻ ഏർപ്പെടുത്തുകയായിരുന്നു. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എസ്. വിജയൻ, എസ്.ഐ റിൻസ് എം തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സുരക്ഷ ഒരുക്കിയിരുന്നത് ബോംബ് കേസ് പ്രതി
നഗരമദ്ധ്യത്തിൽ പെൺവാണിഭ കേന്ദ്ര നടത്തിപ്പിന് പിന്നിൽ വൻ റാക്കറ്റെന്ന് സൂചന. മലയൻകീഴ് പൊലീസ് സ്റ്റേഷന് ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് കേന്ദ്രത്തിന് സുരക്ഷയൊരുക്കിയിരുന്നത്. പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരായ രണ്ടു യുവതികളെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘം പിളരുന്നതിലും വധശ്രമത്തിലും കലാശിച്ചത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. നീലച്ചിത്ര നിർമ്മാണവും ഹണിട്രാപ്പും അടക്കം നടന്നിരുന്നതായാണ് സൂചന. കേസിലെ പ്രധാന പ്രതിയ്ക്കും വാദിയ്ക്കും രണ്ടു ഭാര്യമാരുണ്ട്. ഇവരിൽ രണ്ടു പേരുടെയും രണ്ടാം ഭാര്യമാരാണ് പെൺവാണിഭ കേന്ദ്രത്തിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. ഹണിട്രാപ്പ് കേസിൽ നിരവധി ആളുകൾ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |