പത്തനംതിട്ട : ജില്ലയിൽ രണ്ട് ഓക്സിജൻ പ്ളാന്റുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പ്ളാന്റ് ഈ മാസം പൂർത്തിയാക്കാനാണ് ശ്രമം. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ പ്ലാന്റിന്റെ പണിയും വേഗത്തിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 1500 ലിറ്റർ ശേഷിയുള്ള യൂണിറ്റ് രണ്ട് ഘട്ടമായാണ് നടപ്പാക്കുന്നത്. മിനിറ്റിൽ 500 ലിറ്റർ ഓക്‌സിജൻ ലഭ്യമാകുന്ന പ്ലാന്റാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പ്ലാന്റുകളിൽ ആദ്യത്തേത് ഇന്നെത്തും. 50 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്ലാന്റിന്റെ മേൽക്കൂര നിർമ്മിക്കാൻ 17 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. വൈദ്യുതീകരണത്തിനാവശ്യമായ 10 ലക്ഷം രൂപ പി.ഡബ്യൂ.ഡി ഇലക്ട്രിക്കൽ വിഭാഗത്തിന് കൈമാറിയതായി നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ പറഞ്ഞു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ 75 ലക്ഷം രൂപയുടെ ഒരു പ്ലാന്റും സ്‌പോൺസറിലൂടെ ലഭിക്കുന്ന പ്ലാന്റുമാണ് നിർമ്മിക്കുക. മിനിറ്റിൽ 1300 ലിറ്റർ ഓക്‌സിജനാണ് ഈ പ്ലാന്റിലൂടെ ലഭിക്കുക. കോന്നി മെഡിക്കൽ കോളേജ്, പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, മറ്റ് താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലും ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാൻ ശ്രമം നടക്കുന്നുണ്ട്.
"ജില്ലയിൽ രണ്ടിടത്താണ് ഓക്സിജൻ പ്ലാന്റ് നിർമ്മിക്കുന്നത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിർമ്മാണം നടന്നുവരികയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പ്ലാന്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. "
ഡോ.എ.എൽ ഷീജ
(ഡി.എം.ഒ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |