പത്തനംതിട്ട: കെട്ടിടംപണി നടക്കുന്ന സ്ഥലത്ത് തൊഴിലാളികൾക്കാപ്പം കട്ട ചുമന്നുകൊണ്ടുപോകുന്ന അദ്ധ്യാപകനെ കണ്ട് പകച്ചുപോയ വിദ്യാർത്ഥി എടുത്ത ചിത്രമാണിത്. അമ്പരുന്നുനിന്ന ശിഷ്യനോട് മനീഷ് എന്ന അദ്ധ്യാപകൻ നിസംഗതയോടെ പറഞ്ഞു- " ജീവിക്കണ്ടേ മോനേ..".
കൊവിഡ് കാല പ്രതിസന്ധികളിൽപ്പെട്ട അനേകം പാരലൽ കോളേജ് അദ്ധ്യാപകരുടെ പ്രതിനിധിയാണ് മനീഷ് മുറിഞ്ഞകൽ എന്ന മുപ്പതുകാരൻ. അടച്ചുപൂട്ടൽ ഭീഷണി നേരിട്ടുകൊണ്ടിരുന്ന ഇൗ മേഖലയെ കൂടുതൽ പ്രതിസന്ധിയിലെത്തിക്കുകയായിരുന്നു കൊവിഡ്. മനീഷിനെ കൂലിപ്പണിക്കാരനാക്കിയതും കൊവിഡ് മൂലമുണ്ടായ തൊഴിൽ നഷ്ടമായിരുന്നു. പത്തനംതിട്ട പ്രതിഭാ കോളേജിലെ കൊമേഴ്സ് അദ്ധ്യാപകനായിരുന്നു മനീഷ്. ഉയർന്ന മാർക്കോടെ എം.കോം വിജയിച്ച് നാലുവർഷം മുമ്പാണ് അദ്ധ്യാപകനായത്. കുടുംബത്തിന്റെ ആശ്രയം ഇവിടെ നിന്നുള്ള വരുമാനമായിരുന്നു. പക്ഷേ കൊവിഡ് എല്ലാം തകിടംമറിച്ചു.
നേരത്തെ മുതൽ പ്രതിസന്ധിയിലായിരുന്ന സമാന്തര വിദ്യാഭ്യാസ മേഖലയ്ക്ക് ഇരുട്ടടിയാവുകയായിരുന്നു കൊവിഡ്. പാവപ്പെട്ട കുട്ടികളാണ് പാരലൽ കോളേജുകളിൽ പഠിക്കുന്നവരിൽ കൂടുതലും. അതുകൊണ്ടുതന്നെ ഒാൺലൈൻ പഠനത്തിനുള്ള സാദ്ധ്യത ഇൗ രംഗത്ത് വിരളമാണ്. ഇതോടെ അദ്ധ്യാപകരുടെ തൊഴിൽ ഇല്ലാതായി. ഉന്നത വിദ്യാഭ്യാസത്തിന്റെ അഭിമാനബോധം മാറ്റിവച്ച് പലരും പല തൊഴിലുകളിലേക്ക് തിരിഞ്ഞു. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ ബിരുദ സർട്ടിഫിക്കറ്റുകൾ കാഴ്ചവസ്തുവാണെന്ന് തിരിച്ചറിഞ്ഞ മനീഷ് തൊഴിൽതേടി ഇറങ്ങുകയായിരുന്നു.
ഭാഗവതപാരായണമായിരുന്നു ആദ്യം. ക്ഷേത്രങ്ങൾ അടച്ചുപൂട്ടിയതോടെ അതുനിലച്ചു. പിന്നീട് നിർമ്മാണ തൊഴിലാളിയായി. ഐ.ടി.ഐ അദ്ധ്യാപികായായിരുന്ന ഭാര്യ ജ്യോതിലക്ഷ്മിക്കും കൊവിഡിന്റെ തുടക്കത്തിൽത്തന്നെ ജോലി നഷ്ടപ്പെട്ടിരുന്നു. മൂന്നുവയസുള്ള കുട്ടിയും മനീഷിന്റെ മാതാപിതാക്കളും വീട്ടിലുണ്ട്. ഹൃദ്രോഗികളായ മാതാപിതാക്കളുടെ ചികിത്സയ്ക്കുതന്നെ നല്ലൊരു തുകവേണം. ജീവിത ദുരിതങ്ങൾക്കു മുന്നിൽ ഇപ്പോൾ "വൈറ്റ് കോളർ " ജോലി സ്വപ്നംപോലുമല്ലാതായെന്ന് മനീഷ് പറയുന്നു. സാമൂഹിക പ്രവർത്തകൻ കൂടിയാണ് മനീഷ് മുറിഞ്ഞകൽ. കൊവിഡിന്റെ തുടക്കത്തിൽ ജില്ലാ ഭരണകൂടം രൂപീകരിച്ച സന്നദ്ധസേനയിൽ മനീഷുമുണ്ടായിരുന്നു. മികച്ച സന്നദ്ധ പ്രവർത്തകനുള്ള പുരസ്കാരവും ലഭിച്ചു. യുവജനക്ഷേമ ബോർഡിന്റെ മികച്ച സംഘാടകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |