തിരുവനന്തപുരം: ചേട്ടാ, പുതിയ ട്രോൾ ഇറങ്ങിയിട്ടുണ്ട് കണ്ടായിരുന്നോ...? ബുധനാഴ്ച ഉച്ചയോടെ ഫോണിൽ വന്ന സന്ദേശം ചെമ്പിൽ അശോകൻ കാര്യമായിട്ടെടുത്തില്ല. പിന്നെ വന്ന കാൾ ഇങ്ങനെ, ''പുതിയ ഡി.ജി.പി സാറല്ലേ, ചെലവുണ്ടേ...'' മനസിലായില്ലെന്ന് അശോകൻ. ''വാട്സ് ആപ്പ് ഒന്നു തുറന്നു നോക്കൂ ചേട്ടാ...''
പുതിയ ഡി.ജി.പി അനിൽകാന്തിന്റെ ചിത്രവും അശോകന്റെ പൊലീസ് വേഷവും ചേർത്തുള്ള ട്രോളുകൾ ഫോണിൽ തുരുതുരാ വരുന്നു. സ്ഥാനം ഒഴിയുന്ന ഡി.ജി.പിയെന്ന പേരിൽ സാജു നവോദയുടെ (പാഷാണം ഷാജി) ചിത്രങ്ങളും. 'പാഷാണം ഷാജിയിൽ നിന്നു ബാറ്റൺ കൈമാറിക്കിട്ടിയല്ലേ' എന്നും ഫോണിൽ ഒരു വിരുതൻ ചോദിച്ചു.
ബെഹ്റ പൊലീസ് മേധാവിയായപ്പോൾ അപരനായി സാജുവിനെ കണ്ടെത്തിയതിനെക്കാൾ വേഗത്തിലാണ് അനിൽകാന്തിന്റെ അപരനായി ചെമ്പിൽ അശോകനെ ട്രോളന്മാർ പ്രതിഷ്ഠിച്ചത്.
അശോകൻ എന്തായാലും പുതു പരിവേഷം ഉൾക്കൊണ്ടു കഴിഞ്ഞു. 'പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരുതരം സന്തോഷം. ഇനി അനിൽകാന്ത് സാറിനെ നേരിൽ കാണണം. ഒപ്പം നിന്നൊരു പടമെടുക്കണം".
അനാർക്കലിയിൽ ഡിവൈ.എസ്.പിയായി അശോകൻ എത്തിയിരുന്നു. ഇനിയിപ്പോൾ സംവിധായകർക്ക് തന്നെ ധൈര്യമായി ഡി.ജി.പിയാക്കാമെന്ന് നടൻ പറയുന്നു.
'നാലു വർഷം മുമ്പ് ഒരു ഓണാഘോഷ പരിപാടിയിൽ ബെഹ്റയും പാഷാണം ഷാജിയും ഒന്നിച്ച് പങ്കെടുത്തപ്പോൾ അരാണ് ഒറിജിനൽ എന്നറിയാൻ ബുദ്ധിമുട്ടിയിട്ടുണ്ട്. അടുത്ത ഡി.ജി.പിയുടെ ഡ്യൂപ്പ് ഞാൻ ആകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല". സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെയാണ് അശോകൻ സിനിമയിലെത്തുന്നത്.
ഇനി അശോകേട്ടൻ വിലസട്ടെ: സാജു
''അഞ്ച് വർഷം മുമ്പ് എന്നെ ട്രോളന്മാർ ഡി.ജി.പിയാക്കിയപ്പോൾ കിടുങ്ങിപ്പോയി. എന്നെ കണ്ടിട്ടല്ല, സാക്ഷാൽ ബെഹ്റ സാറിനെ കണ്ടിട്ട്. പിന്നെ സ്റ്റേഷനിലൊക്കെ പോയാൽ ഭയങ്കര ബഹുമാനമായിരുന്നു. നമ്മുടെ സാറ് വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഇരിക്കാൻ പറയും. കുടിക്കാൻ ചായ തരും. ഇനി ഇതൊക്കെ അശോകൻ ചേട്ടൻ അനുഭവിക്കട്ടെ...'' ലോക്നാഥ് ബെഹ്‌റയായി വിലസിയ സാജു നവോദയ പറഞ്ഞു. പഠിച്ച് പൊലീസ് ഓഫീസറായില്ല. ഇങ്ങനെയെങ്കിലും സാധിച്ചു. ശരിക്കു പറഞ്ഞാൽ ഞാൻ ബെഹ്റ സാറിന്റെ ഡ്യൂപ്പല്ല. പുള്ളി എന്റെ ഡ്യൂപ്പാണ്. സാറ് മാറാൻ പോകുന്നെന്ന് മനസിലായപ്പോൾ ഞാൻ താടി വളർത്തി. ഇനി പുള്ളിക്കാരനും താടി വളർത്തുമോ എന്തോ"...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |