തിരുവനന്തപുരം: കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ കഴിയുന്ന വയോധികനെ സന്ദർശിക്കാൻ അവിടെ കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടറായ ചെറുമകളെ അനുവദിക്കാതിരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടി. അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശിച്ചു.
പൂജപ്പുര സ്വദേശിനി സുനിതയാണ് പരാതി നൽകിയത്. സുനിതയുടെ മകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനിയും കൊവിഡ് ഡ്യൂട്ടി ഡോക്ടറുമാണ്. ജൂൺ രണ്ടിനാണ് സുനിതയുടെ പിതാവ് തങ്കക്കുട്ടനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഐ.സി.യുവിലാക്കി. സുനിതയുടെ മകൾ മുത്തച്ഛന് മരുന്നും ഭക്ഷണവും എത്തിക്കുന്നുണ്ടായിരുന്നു. ജൂൺ 14ന് ഐ.സി.യു വിൽ കയറുന്നത് നഴ്സ് തടഞ്ഞു. തുടർന്ന് നഴ്സ് ഡോക്ടർക്കെതിരെ പരാതി നൽകുകയും പി.ജി പഠനം തുടരാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് ആക്ഷേപം.
മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും ആർ.എം.ഒ യുമാണ് കേസിലെ എതിർ കക്ഷികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |