മുമ്പും മറിച്ചു വിറ്റു, മാനേജർമാരുടെ അറിവോടെയെന്ന് മൊഴി
തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സിലേക്ക് മദ്യ നിർമ്മാണത്തിനെത്തിച്ച സ്പിരിറ്റ് ചോർത്തിവിറ്റ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ജനറൽ മാനേജർ ഉൾപ്പെടെ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു. ജനറൽ മാനേജർ അലക്‌സ് പി. എബ്രഹാം, പഴ്‌സണൽ മാനേജർ ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി, ജീവനക്കാരൻ അരുൺകുമാർ, ലോറി ഡ്രൈവർമാരായ തൃശൂർ സ്വദേശി നന്ദകുമാർ, ഇടുക്കി സ്വദേശി സിജോതോമസ്, സ്പിരിറ്റ് മറിച്ചുവിൽക്കാൻ സഹായിച്ച മദ്ധ്യപ്രദേശ് ബൈത്തുൾ സ്വദേശി അബു എന്നിവർക്കെതിരെയാണ് കേസ്.
എക്സൈസ് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്ത ഒന്നും രണ്ടും മൂന്നും പ്രതികളായ നന്ദകുമാർ, സിജോ തോമസ്, അരുൺകുമാർ എന്നിവരെയും രണ്ട് ടാങ്കറുകളും വാഹനത്തിന്റെ കാബിനിൽ നിന്ന് ലഭിച്ച 10,28,000 രൂപയും ഇന്നലെ പൊലീസിന് കൈമാറി. പുളിക്കീഴ് എസ്.ഐ പി.അനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം .
ജവാൻ മദ്യം നിർമ്മിക്കാൻ കൊണ്ടുവന്ന 1.15 ലക്ഷം ലിറ്റർ സ്പിരിറ്റിൽ നിന്ന് 20,386 ലിറ്റർ മറിച്ചുവിറ്റത് മദ്ധ്യപ്രദേശിലെ സെന്തുവയിൽ വച്ചാണ്. മദ്ധ്യപ്രദേശിലെ ഖോദിഗ്രാം ഡിസ്റ്റിലറിയിൽ നിന്നെത്തിച്ച സ്പിരിറ്റ് ഇടനിലക്കാരനായ അബുവിന് ചോർത്തിക്കൊടുത്ത് പണം വാങ്ങിയെന്ന് ടാങ്കർ ഡ്രൈവർമാർ മൊഴി നൽകി. നന്ദകുമാർ ഓടിച്ച കെ.എൽ 42 എസ് 6822 ടാങ്കറിൽ നിന്ന് 200 ലിറ്ററിന്റെ 60 ബാരലുകളിലേക്ക് സ്പിരിറ്റ് ചോർത്തി. സിജോ തോമസ് ഓടിച്ച കെ.എൽ 42 എസ് 9322 ടാങ്കറിൽ നിന്ന് 200 ലിറ്ററിന്റെ 38 ബാരലുകളിലേക്കും സ്പിരിറ്റ് ചോർത്തിക്കൊടുത്തു.
ഉന്നതരുടെ അറിവോടെ മുമ്പും കടത്തി
മാനേജർമാരുടെ അറിവോടെ ജീവനക്കാരൻ അരുൺകുമാറിന്റെ നിർദ്ദേശപ്രകാരമാണ് ടാങ്കർ ഡ്രൈവർമാർ സ്പിരിറ്റ് മറിച്ചുവിറ്റതെന്നാണ് കണ്ടെത്തൽ. ഓരോ ടാങ്കറിൽ നിന്നും വിറ്റ സ്പിരിറ്റിന് ലഭിച്ച തുക അതത് ടാങ്കറിൽത്തന്നെ സൂക്ഷിച്ചു. അരുൺകുമാറിനെയാണ് പണം ഏല്പിച്ചിരുന്നത്. മുമ്പും സമാനരീതിയിൽ വില്പന നടത്തിയിട്ടുണ്ടെന്ന് എക്സൈസ് എൻഫോഴ്സ്‌മെന്റിന്റെ ചുമതലയുള്ള സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാർ ട്രാവൻകൂർ ഷുഗേഴ്‌സിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിനോദ് ജി. കൃഷ്ണയ്ക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |