ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിൽ നിന്ന് ചരിത്രത്തിൽ ആദ്യമായി ക്രൂഡോയിൽ വാങ്ങുന്നു. ഗയാനയുടെ ലിസ ലൈറ്റ് സ്വീറ്റ് ക്രൂഡിന്റെ 10 ലക്ഷം ബാരലാണ് വാങ്ങുക. ജൂലായ് നാലിന് ഗ്രീക്ക് പതാകയേന്തിയ എണ്ണക്കപ്പൽ മിലീറ്റോസ് ഇന്ത്യയിലെ പാരദ്വീപ് തുറമുഖം ലക്ഷ്യമാക്കി യാത്രതിരിക്കും. ആഗസ്‌റ്റ് എട്ടിനേ ഇന്ത്യയിലെത്തൂ. ഗയാനയിൽ നിന്ന് എണ്ണ വാങ്ങുന്ന ആദ്യ ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനിയുമാണ് ഇന്ത്യൻ ഓയിൽ.
നേരത്തേ എച്ച്.പി.സി.എൽ-മിത്തൽ എനർജി ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി ഗയാനീസ് എണ്ണ വാങ്ങിയിരുന്നു. സ്‌റ്റീൽ രംഗത്തെ എൽ.എൻ. മിത്തൽ - ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ) സംയുക്ത സംരംഭമാണ് എച്ച്.പി.സി.എൽ-മിത്തൽ എനർജി ലിമിറ്റഡ്. കഴിഞ്ഞ മാർച്ചിലാണ് എച്ച്.പി.സി.എൽ-മിത്തൽ എനർജി ലിമിറ്റഡ് പത്തുലക്ഷം ബാരൽ ഗയാനീസ് എണ്ണ വാങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഗയാനീസ് എണ്ണ വാങ്ങിയതെന്നാണ് സൂചന. ബാരൽ വില വ്യക്തമാക്കിയിട്ടില്ല.
എന്നാൽ, ക്രൂഡോയിൽ വില വർദ്ധന സംബന്ധിച്ച് സൗദി അറേബ്യ നയിക്കുന്ന ഒപെക് രാഷ്‌ട്രങ്ങളുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഒപെക്കിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നതെന്നാണ് സൂചന. സൗദിയിൽ നിന്നുള്ള ഇറക്കുമതി മാസങ്ങൾക്ക് മുമ്പ് ഇന്ത്യ കുറച്ചിരുന്നു. പകരം, അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി കൂട്ടി. വാക്‌സിൻ നയതന്ത്രത്തിന്റെ പശ്ചാത്തലത്തിൽ സൗദിയുമായി വീണ്ടും അടുക്കുകയും ചെയ്‌തു. എന്നാൽ, ക്രൂഡോയിൽ ഇറക്കുമതി വെട്ടിക്കുറച്ച് വില കൂട്ടാനുള്ള നീക്കത്തിൽ നിന്ന് സൗദിയും ഒപെക്കും പിന്മാറണമെന്ന് കഴിഞ്ഞദിവസം ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആവശ്യപ്പെട്ടത് ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
ഉപഭോഗത്തിന്റെ 80-85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മുന്തിയപങ്ക് ഇറക്കുമതിയും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. കഴിഞ്ഞവർഷം ജൂണിൽ ബാരലിന് 40 ഡോളറിന് താഴെയായിരുന്ന ബ്രെന്റ് ക്രൂഡ് വില ഇപ്പോഴുള്ളത് 75 ഡോളറിന് മുകളിലാണ്. ഇന്ത്യ കൂടുതലും വാങ്ങുന്നത് ബ്രെന്റ് ക്രൂഡാണ്. രാജ്യത്ത് ആഭ്യന്തര വില കത്തിക്കയറുന്നതും പ്രതിഷേധങ്ങൾ ഉയരുന്നതും കേന്ദ്രസർക്കാരിനെ വലയ്ക്കുന്നുണ്ട്. വാക്‌സിന് വിതരണത്തിനും ക്ഷേമപദ്ധതികൾക്കും പണം കണ്ടെത്തേണ്ടതിനാൽ നികുതി കുറയ്ക്കാനും പറ്റാത്ത അവസ്ഥയിലാണ് കേന്ദ്രം.
രാജ്യത്ത് കേരളത്തിലടക്കം മിക്കയിടത്തും പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. ഡീസൽ വിലയും 100ലേക്ക് അടുക്കുന്നു. ഈ സാഹചര്യത്തിലാണ് താരതമ്യേമ വിലക്കുറവുള്ള ഗയാനീസ് ലിസ ഉൾപ്പെടെയുള്ള ക്രൂഡോയിൽ ഇനങ്ങളിലേക്ക് ഇന്ത്യ ശ്രദ്ധതിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |