വാഷിംഗ്ടൺ: ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നയിച്ച യുദ്ധങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രം എന്നറിയപ്പെട്ടിരുന്ന മുൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ഡൊണാൾഡ് റംസ്ഫെൽഡ് (88 ) അന്തരിച്ചു.1932ൽ ഷിക്കാഗോയിൽ ജനിച്ച അദ്ദേഹം 1960കളിലാണ് യു.എസ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 1975-77 കാലത്ത് ജെറാർഡ് ഫോഡിനു കീഴിലും 2001- 2006ൽ ജോർജ് ഡബ്ല്യു. ബുഷിനു കീഴിലും രാജ്യത്തെ പ്രതിരോധ സെക്രട്ടറിയായിരുന്നു. അമേരിക്കയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ സെക്രട്ടറിയെന്ന അപൂർവ ബഹുമതിയും റംസ്ഫെൽഡിന്റെ പേരിലാണ്.
2001ൽ അഫ്ഗാനിസ്ഥാനിലും 2003ൽ സദ്ദാം ഹുസൈൻ ഭരിച്ച ഇറാഖിലും അധിനിവേശം നടത്താനുള്ള നിർണായക തീരുമാനം യു.എസ് ഭരണകൂടം സ്വീകരിച്ചതിന് പിന്നിൽ ഇദ്ദേഹമാണ്. കുറ്റവാളികളുടെ വിചാരണയെന്ന പേരിൽ പലയിടങ്ങളിലും തടങ്കൽ പാളയങ്ങൾ തീർത്ത് തടവുകാരെ ക്രൂരമായി പീഡിപ്പിക്കുന്നതിനും ഇദ്ദേഹം പിന്തുണ നല്കിയത് ലോകത്തിന് മുന്നിൽ വില്ലനാക്കി മാറ്റി.
നിയമവിരുദ്ധമായ ഒട്ടേറെ യുദ്ധങ്ങൾക്കും സിവിലിയന്മാരുടെ കൂട്ടക്കുരുതികൾക്കും നേതൃത്വം നല്കുകയും പീഡനവും കൊള്ളയും വ്യാപകമായ അഴിമതിയും നടത്തുകയും ചെയ്ത യുദ്ധക്കുറ്റവാളിയെന്നാണ് ഡൊണൾഡ് റംസ്ഫെൽഡിനെ കവാകിബി ഫൗണ്ടേഷൻ പ്രസിഡൻറ് ഇയാദ് അൽബഗ്ദാദി വിശേഷിപ്പിച്ചത്.
2003ൽ ഇറാഖിൽ ലോകത്തിനാകമാനം വിനാശം വിതയ്ക്കുന്ന ആയുധ ശേഖരമുണ്ടെന്നാരോപിച്ചാണ് റംസ്ഫെൽഡിന്റെ നേതൃത്വത്തിൽ യു.എസ് എത്തിയത്. ലക്ഷണക്കിന് പേരാണ് അന്നത്തെ യുദ്ധത്തിൽ ഇറാക്കിൽ മരിച്ച് വീണത്. എന്നാൽ രാജ്യത്ത് അത്തരം ആയുധങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് യു.എസിന് പിന്നീട് സമ്മതിക്കേണ്ടി വന്നു. നിരപരാധികളെ വിചാരണകൂടാതെ മഹാക്രൂരതകൾക്കിടയാക്കിയ ഗ്വാണ്ടാനാമോ, അബൂഗുറൈബ് തടവറകളിൽ നടക്കുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാഷ ലംഘനം പുറം ലോകമറിഞ്ഞതോടെ റംസ്ഫെൽഡ് 2006ൽ രാജിവെയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |