ഇന്ത്യൻ സമ്പദ് രംഗത്ത് ഉദാരവത്ക്കരണം നടപ്പാക്കിയിട്ട് 30 വർഷം . തിരിച്ചടവ് പ്രതിസന്ധി ഉണ്ടായേക്കുമെന്ന നിഗമനത്തിൽ അന്താരാഷ്‌ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും സമ്മർദ്ദത്തെ തുടർന്നാണ് അതു വേണ്ടിവന്നത്. അന്ന് സംരംഭകരെ ബുദ്ധിമുട്ടിച്ച് കൊണ്ട് ഇന്ത്യൻ സാമ്പത്തികരംഗം ലൈസൻസ് ചട്ടങ്ങൾ,ക്വാട്ട, വിവേചനം തുടങ്ങിയവയാൽ ഞെരുങ്ങുകയായിരുന്നു.
1991ലെ ഉദാരവത്ക്കരണത്തോടെ സമ്പദ് വ്യവസ്ഥ ശുദ്ധവായു ശ്വസിക്കാൻ തുടങ്ങി. അതിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി പി.വി നരസിംഹറാവു, ധനമന്ത്രി ഡോ. മൻ മോഹൻ സിംഗ് എന്നിവരുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയെ ഞങ്ങൾ ഓർമ്മിക്കുന്നു. ഇന്ത്യയെ വൻ പതനത്തിൽ നിന്നും രക്ഷപ്പെടുത്തിയതിന് അവരെ അഭിനന്ദിക്കാം.
നഷ്ടപ്പെട്ടുപോയ ആ ദശകത്തിനു തൊട്ടുമുമ്പ് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ചരക്ക് സേവന നികുതി(ജി.എസ്.ടി) ആസൂത്രണം ചെയ്യാനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തിയും പ്രതിബദ്ധതയും കാണിച്ചു. എന്നാലും 2004-2014 കാലത്ത് അതു നടപ്പാക്കാൻ കഴിഞ്ഞില്ല. ജി.എസ്.ടി, പാപ്പരത്വ നിയമങ്ങൾ നരേന്ദ്രമോദി സർക്കാർ ആദ്യ കാലയളവിൽ തന്നെ പാസാക്കി. പഴയ നിയമങ്ങൾ ഒഴിവാക്കുന്നതിനൊപ്പം ഓഹരി വിറ്റഴിക്കൽ, ഉദാരവത്ക്കരണം, വരുമാന വർദ്ധന എന്നിവയും തുല്യമായി നടക്കുന്നു. സാങ്കേതികവിദ്യയുടെ സ്വാംശീകരണത്തിലൂടെ പരാതികളുടെ എണ്ണം കുറയ്ക്കാനും കൂടുതൽ സുതാര്യത ഉറപ്പുവരുത്താനും കഴിഞ്ഞിട്ടുണ്ട്.
ദാരിദ്ര്യ നിർമ്മാർജനത്തിന് മുൻ സർക്കാർ നടപ്പാക്കിയ 'ഗരീബി ഹഠാവോ' പദ്ധതി പിഴവുകൾ കാരണം പരാജയപ്പെട്ടു. പ്രധാനമന്ത്രി ജൻധൻ യോജന, ആധാർപദ്ധതി, മൊബൈൽ ഫോണിന്റെ വ്യാപക ഉപയോഗം എന്നിവ വഴി നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം കൊവിഡ് മഹാമാരി കാലത്ത് വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞു. ലോകമെങ്ങുമുള്ള സർക്കാരുകൾ പാവപ്പെട്ടവരിലേക്ക് എത്താൻ ബുദ്ധിമുട്ട് നേരിടുമ്പോൾ, ഇന്ത്യയിൽ ഒരൊറ്റ ബട്ടൺ ക്ലിക്കിലൂടെ, അവർക്ക് ആവശ്യമായ സഹായവും ആശ്വാസവും നൽകുന്നതിൽ ഞങ്ങൾ തുടർച്ചയായി വിജയിച്ചു.
അർഹരായ, സന്നദ്ധരായ ഓരോ കുടുംബത്തിനും വൈദ്യുതി(ഉജാല), ശുചിമുറി (സ്വച്ഛത),ശുദ്ധമായ പാചകവാതകം(ഉജ്ജ്വല) എന്നിവ ലഭിച്ചു. വ്യക്തികൾക്കും കുടുംബങ്ങൾക്കും പണം നൽകാതെയുള്ള ആരോഗ്യ പരിരക്ഷയും (ആയുഷ്മാൻ), ലൈഫ് ആൻഡ് ആക്‌സിഡന്റ് പരിരക്ഷയും(ജീവൻ ജ്യോതി സുരക്ഷാബീമാ) ലഭിച്ചു. ഈട് നൽകാൻ ഒന്നുമില്ലാത്ത ചെറുകിട വ്യാപാരികൾക്ക് അമ്പതിനായിരം രൂപ മുതൽ 10 ലക്ഷം രൂപ വരെ മുദ്ര വായ്പ ലഭിക്കും. സ്വാനിധി പദ്ധതിയിലൂടെ തെരുവോര കച്ചവടക്കാർക്കും വഴിയോര ഭക്ഷണ വില്‌പനക്കാർക്കും പതിനായിരം രൂപ വരെ ജാമ്യരഹിത വായ്പ നൽകും.
ആനുകൂല്യം നിരസിക്കാത്ത, അർഹനായ ഓരോ പൗരനെയും ഉൾപ്പെടുത്തിക്കൊണ്ട് വളരെ സൂക്ഷ്മമായാണ് ഈ പദ്ധതികൾ നിർവഹിക്കപ്പെടുന്നത്. വികസനത്തിന് വിപണി പരിഷ്‌കാരം വളരെ പ്രധാനപ്പെട്ടതാണ്. നിരവധി വിപുലമായ കൂടിയാലോചനകൾക്ക് ശേഷമാണ് മൂന്ന് കാർഷികനിയമങ്ങൾ ഏറ്റെടുത്തത്. 44 തൊഴിൽ നിയമങ്ങൾ,നാലു കോഡുകളായി ലളിതമാക്കിയിരിക്കുന്നു. മഹാമാരി ഒരു വെല്ലുവിളി ഉയർത്തിയെങ്കിലും ഇന്ത്യക്ക് മുന്നോട്ടു പോകേണ്ടതുണ്ട്. ഇതിന് നിശ്ചിത നിരക്കിലുള്ള വർദ്ധന അല്ല, പരിവർത്തനമാണ് നമുക്കാവശ്യം. ആ നഷ്ടപ്പെട്ട ദശകത്തിലെ വിടവുകൾ പരിഹരിക്കേണ്ടതുണ്ട്. ആരോഗ്യമേഖലയിലും ഉദാരവത്ക്കരണം നടപ്പാക്കുകയാണ്. സ്വകാര്യമേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും സുസ്ഥിര പാരിസ്ഥിതിക ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനും ഊർജ മേഖലയിലും പരിഷ്‌കരണങ്ങൾ നടന്നുവരുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ നേടിയെടുത്ത 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' പദ്ധതിയുടെ ആനുകൂല്യം അന്യസംസ്ഥാന തൊഴിലാളികളും അവരുടെ കുടുംബങ്ങളും വളരെയധികം അർഹിക്കുന്നു.
മഹാമാരിയുടെ സമയത്ത് പോലും സംസ്ഥാനങ്ങളുടെ സഹകരണത്തോടെ വ്യവസ്ഥാപരമായ പരിഷ്‌കാരങ്ങൾ വരുത്തി. സംസ്ഥാനങ്ങൾ വായ്പ കടമെടുക്കുന്നത് പ്രോത്സാഹിപ്പിച്ചതിലൂടെയാണ് ഇത് സാദ്ധ്യമായത്. 'ഒരു രാജ്യം ഒരു റേഷൻ കാർഡ്; എഴു നിയമങ്ങൾക്ക് കീഴിൽ വിവേചനരഹിതമായ ഓൺലൈൻ ലൈസൻസ് വിതരണം ; സ്റ്റാമ്പ് ഡ്യൂട്ടി മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി വസ്തുനികുതി, ജല/ മലിനജല നിർമ്മാർജന ചാർജ് എന്നിവയുടെ അടിസ്ഥാന നിരക്ക് വിജ്ഞാപനം ; സൗജന്യ വൈദ്യുതി വിതരണത്തിന് പകരമായി നേരിട്ടുള്ള അനുകൂല കൈമാറ്റം എന്നിവ അവയിൽ ചിലതാണ്.
മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധിയിൽ നിന്നും സാമ്പത്തികരംഗത്തെ കരകയറ്റുന്നതിന് 2021 ലെ ബഡ്ജറ്റിൽ അടിസ്ഥാന വികസന ചെലവുകൾക്ക് പ്രത്യേക ഊന്നൽ നൽകി. പൊതുമേഖലാ സംരംഭങ്ങൾക്ക് മാർഗരേഖയും സാമ്പത്തിക രംഗത്തെ പരിഷ്‌കരണങ്ങളുടെ ഒരു കർമരേഖയും തയ്യാറാക്കി. ബാങ്കുകളെ പ്രൊഫഷണൽ ആക്കാനുള്ള പ്രവർത്തനം നടന്നുവരുന്നു. ബോണ്ട് വിപണി കൂടുതൽ വ്യാപകമാകുന്നു. 1991 ലെ പരിഷ്‌കാരങ്ങൾ ഇരുപതാംനൂറ്റാണ്ടിലെ കഥയായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നവ ഇന്ത്യക്കായുള്ള പരിഷ്‌കാരങ്ങളാണ് ഇന്ന് ഏറ്റെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |