തിരുവനന്തപുരം: ഫയലുകൾ തീരുമാനമാകാതെ വൈകുകയോ കെട്ടിക്കിടക്കുകയോ ചെയ്യുന്ന സാഹചര്യം പൂർണമായി ഒഴിവാക്കാൻ മന്ത്രി പി.രാജീവ് നിർദ്ദേശം നൽകി. വകുപ്പിലെ ഫയൽ നീക്കവും അതിൻമേലുള്ള തീരുമാനവും സമയബന്ധിതമായി പൂർത്തിയാക്കും.
കുടിശികയുള്ള മുഴുവൻ ഫയലുകളും തിട്ടപ്പെടുത്താനും വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു. കോടതി കേസുകളിൽ കുടുങ്ങിയവ ഒഴികെയുള്ളവ രണ്ടാഴ്ചക്കുള്ളിൽ തീർപ്പാക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി വന്ന കാലതാമസവും പരിഹരിക്കും. നയപരമായ തീരുമാനം എടുക്കേണ്ടതില്ലാത്ത ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കും. പദ്ധതി നിർവഹണവും സമയബന്ധിതമായി പൂർത്തിയാക്കും. വിവിധ പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിനും തുകവിനിയോഗം ഉറപ്പാക്കുന്നതിനും കലണ്ടർ തയ്യാറാക്കും. നിയമസഭാ സമിതികൾക്കുള്ള റിപ്പോർട്ടുകളും ചോദ്യങ്ങൾക്കുള്ള മറുപടികളും യഥാസമയം നൽകുന്നതിനും മന്ത്രി നിർദ്ദേശം നൽകി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ കെ. ഇളങ്കോവൻ, എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |