തിരുവനന്തപുരം: പൊലീസ് പട്ടിക പ്രകാരം സംസ്ഥാനത്തുള്ളത് 3700 ഗുണ്ടകൾ!. നിരവധി ക്രിമിനൽ കേസുകൾപ്പെട്ട് ഗുണ്ടാപ്പട്ടികയിൽ ഇടംതേടിയതാണ് ഇത്രയധികംപേർ. അതേസമയം, നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പഴികേൾക്കുകയും ചില പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതോടെ ഗുണ്ടകൾക്കെതിരെയുള്ള ആക്ഷന്റെ കാര്യത്തിൽ പൊലീസ് നിഷ്ക്രിയമാണെന്നാണ് ആക്ഷേപം. ഇതുകാരണം, നാട്ടിൽ ഗുണ്ടകൾ വിലസുകയാണ്. കഴിഞ്ഞ ദിവസം ചാക്കയിൽ ലഹരി മാഫിയാ സംഘങ്ങളുടെ കുടിപ്പകയിൽ ഊബർ ടാക്സി ഡ്രൈവർ കൊല്ലപ്പെട്ടതാണ് ഇതിൽ ഒടുവിലത്തെ സംഭവം. ഏജീസ് ഓഫീസ് ജീവനക്കാരുടെ ഭാര്യമാരെ അപമാനിക്കാൻ ശ്രമിക്കുകയും ചോദ്യം ചെയ്ത ഭർത്താക്കൻമാരെ വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തതും നഗരം നടുങ്ങിയ മറ്രൊരു സംഭവമാണ്. കൊലപാതകം, ക്വട്ടേഷൻ, അക്രമം... തുടങ്ങി പൊതുസമൂഹത്തിന് ഭീഷണിയായ 1500 ലധികം സ്ഥിരം ക്രിമിനലുകൾക്കെതിരെ കാപ്പാ നിയമപ്രകാരം നടപടികൾക്ക് ശുപാർശ ചെയ്തെങ്കിലും ഫയലുകൾ ജില്ലാ കളക്ടർമാരുടെ ഓഫീസുകളിൽ അനക്കമില്ലാതെ മരവിച്ച് കിടപ്പാണ്.
ഏതാനും വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഗുണ്ടാ പ്രവർത്തനത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നിർദ്ദേശാനുസരണം നടപടി ആരംഭിച്ചെങ്കിലും അതെല്ലാം പാതിവഴിയിൽ നിലച്ചു എന്നാണ് ഈ ഭീമൻ ഗുണ്ടാപ്പട്ടിക തെളിയിക്കുന്നത്. അന്ന് സംസ്ഥാനത്ത് പ്രശ്നക്കാരായ 2010 ക്രിമിനലുകളുടെ പട്ടിക ഇന്റലിജൻസ് വിഭാഗം ശേഖരിച്ച് നടപടികൾക്കായി കൈമാറിയിരുന്നു. ഇവർക്കെതിരെ ഒരുമാസത്തിനകം നടപടി കൈക്കൊള്ളണമെന്നും സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഗുണ്ടകൾക്കെതിരായ നടപടികൾക്കായി പ്രത്യേക സ്ക്വാഡും രൂപീകരിച്ചു.
സംസ്ഥാനത്തെ 19 പൊലീസ് ജില്ലകളിൽ നിന്നായി ഗുണ്ടകളെ അമർച്ച ചെയ്യാൻ പത്ത് എസ്.ഐമാരുൾപ്പെടെ പ്രത്യേക സംഘത്തെ തിരഞ്ഞെടുത്ത് പരിശീലനത്തിനും അയച്ചു. പദ്ധതിക്കായി പ്രത്യേക നോഡൽ ഓഫീസറെയും നിയോഗിച്ചു. എന്നാൽ കൊവിഡും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും തിരഞ്ഞെടുപ്പുകളുമൊക്കെയായി കൃത്യാന്തര ബാഹുല്യങ്ങൾക്കിടയിൽ ഗുണ്ടകൾക്കെതിരായ നടപടി പൊലീസും മറന്നു. ഗുണ്ടകളെ അമർച്ച ചെയ്യുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ ഫലമാണ് ഇടയ്ക്കിടെ ഉണ്ടാകുന്ന ഗുണ്ടാക്കൊലപാതകങ്ങളും അക്രമസംഭവങ്ങളുമെന്നാണ് വിലയിരുത്തൽ.
മുഖംതിരിച്ച് പൊലീസ്
വിവാദമായ രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളുൾപ്പെടെ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടപ്പെട്ടവരും ഗുണ്ടാപ്പട്ടികയിലും കാപ്പാലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. ഇവരെ രക്ഷിക്കാനായുള്ള സമ്മർദ്ദവും ഇടപെടലും നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നടപടി നേരിട്ടതും ഗുണ്ടാവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പൊലീസ് മുഖം തിരിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ. ഗുണ്ടകളുമായി പൊലീസിലെ ചിലർക്കുള്ള വഴിവിട്ട ബന്ധങ്ങളും നടപടികൾക്ക് തടസമാകുന്നുണ്ട്. കൊലപാതകം, പിടിച്ചുപറി, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ, ലഹരി വസ്തുക്കളുടെ കടത്തും വിപണനവും, പോക്സോ കേസ് പ്രതികൾ തുടങ്ങിയ സ്ഥിരം ക്രിമിനലുകളാണ് ഗുണ്ടാപ്പട്ടികയിലുള്ളത്.
സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോയിൽ നിന്നുള്ള സമീപകാലത്തെ കണക്കുപ്രകാരം സംസ്ഥാനത്തെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയാണ് കുറ്റകൃത്യങ്ങളിലും ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടത്തിലും മുന്നിൽ. കണ്ണൂരാണ് തൊട്ടുപിന്നിൽ. മൂന്നാംസ്ഥാനത്ത് തിരുവനന്തപുരവും.
ഗുണ്ടകൾ
(ജില്ലതിരിച്ച്)
തിരുവനന്തപുരം: 374
കൊല്ലം: 198
പത്തനംതിട്ട: 120
ആലപ്പുഴ: 416
കോട്ടയം: 164
ഇടുക്കി: 92
എറണാകുളം: 224
തൃശൂർ: 140
വയനാട്: 89
പാലക്കാട്: 107
മലപ്പുറം: 150
കോഴിക്കോട്: 147
കണ്ണൂർ: 398
കാസർകോട്: 89
പൊലീസ് ഓഫീസർമാർ ചുമതലയേറ്റാലുടൻ
നടപടികൾ ശക്തമാക്കും
ലഹരി മാഫിയ സംഘങ്ങൾ ചാക്കയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകൾക്കെതിരെ നടപടികൾ ശക്തമാക്കാൻ സിറ്റി ഡെപ്യൂട്ടി കമ്മിഷണറെ (അഡ്മിൻ) ചുമതലപ്പെടുത്തി. സ്ഥിരം പ്രശ്നക്കാരും ഗുണ്ടാലിസ്റ്റിലുള്ളവരുമായ ക്രിമിനലുകളെ ഉടൻ പിടികൂടാനും മറ്രുള്ളവർക്കെതിരെ കാപ്പാ പ്രകാരമുള്ള നടപടികൾ ത്വരിതപ്പെടുത്താനുമാണ് തീരുമാനം. പുതിയ പൊലീസ് ഓഫീസർമാർ ചുമതലയേറ്റാലുടൻ നഗരത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഗുണ്ടകളെ അമർച്ചചെയ്യാനുള്ള നടപടികൾ ശക്തമാക്കും. കാപ്പാ നടപടി സംബന്ധമായ ഫയലുകൾ വേഗം തീർപ്പാക്കാൻ ജില്ലാ ഭരണകൂടത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ജയിലിലും പുറത്തും കഴിയുന്ന ക്രിമിനൽ സംഘങ്ങളെ നിരന്തരം നിരീക്ഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ചിനെയും ഷാഡോ പൊലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
- ബൽറാംകുമാർ ഉപാദ്ധ്യായ,
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |