തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പത്ത് വർഷത്തേക്കുള്ള പ്രത്യേക മാസ്റ്രർ പ്ലാൻ തയ്യാറാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഓരോ സ്ഥാപനവും ഹ്രസ്വ-ദീർഘകാല പദ്ധതികൾ തയ്യാറാക്കണം. ശക്തിയും ദൗർബല്യവും മനസിലാക്കി, സാങ്കേതികവിദ്യ മെച്ചപ്പെടുത്തണം. ലാഭത്തിലെത്താൻ പദ്ധതികളും തയ്യാറാക്കണം. 'റിയാബ്" മേൽനോട്ടം വഹിക്കുമെന്നും കേസരി ട്രസ്റ്റിന്റെ മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വ്യവസായ വികസനത്തിന് ഗുണമാകുംവിധം കെ.എസ്.ഐ.ഡി.സി പുനഃസംഘടിപ്പിക്കും. കിൻഫ്ര, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കും.
വ്യവസായ വകുപ്പിന്റെ ഊന്നലുകൾ
'ഒരു ജില്ലയിൽ ഒരുത്പന്നം" എന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായി ഈ വർഷം 104 കാർഷിക വ്യവസായ സംരംഭങ്ങൾ ആരംഭിക്കും.
വ്യവസായ സംരംഭങ്ങൾക്കുള്ള ഏകജാലക സംവിധാനം കാര്യക്ഷമമാക്കും.
പ്ലാന്റേഷൻ നയത്തിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടികൾ.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ നിയമനത്തിന് റിക്രൂട്ട്മെന്റ് ബോർഡ്.
ഇ-ഓട്ടോമൊബൈൽ സംരംഭങ്ങൾ ശക്തിപ്പെടുത്തും.
വ്യവസായ സംരംഭങ്ങൾക്ക് സബ്സിഡി നൽകാനുള്ള സംസ്ഥാനതല കമ്മിറ്രി ഉടൻ ചേരും.
ഈസ് ഒഫ് ഡൂയിംഗ് ബിസിനസിൽ പിന്നാക്കം പോയതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കും.
കെ-സ്വിഫ്റ്രിന്റെ മൂന്നാംഘട്ട നവീകരണം.
വ്യവസായ സംരംഭങ്ങൾക്ക് അനുവദിച്ച ഭൂമിയിൽ ബാക്കി ഉണ്ടെങ്കിൽ കണ്ടെത്തും.
ഭൂമി പാട്ടത്തിന് നൽകുന്നത് സംബന്ധിച്ച് ഏകീകൃത നയം. ഇതിനായി കേസുകൾ ഉടൻ തീർപ്പാക്കാൻ ശ്രമിക്കും.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ പ്രവർത്തനം സുതാര്യമാക്കാൻ ഓൺലൈൻ സംവിധാനം.
എം.ഡി നിയമനം സുതാര്യം
പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജിംഗ് ഡയറക്‌ടർമാരെ നിയമിക്കാൻ മുൻ ഹൈക്കോടതി ജഡ്ജിയും സെക്രട്ടറിതല ഉദ്യാഗസ്ഥരും ചേർന്ന സമിതിയും വിദഗ്ദ്ധരുടെ പാനലും രൂപീകരിക്കും. യോഗ്യരെ വിജിലൻസ് ക്ലിയറൻസിന്റെ അടിസ്ഥാനത്തിലേ നിയമിക്കൂ. കേട്ടുകേൾവി അടിസ്ഥാനത്തിൽ ആർക്കെതിരെയും നടപടിയെടുക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |