നെടുമ്പാശേരി: കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി സിംബാബ്‌വേ സ്വദേശിനി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായ കേസിന്റെ അന്വേഷണം ഇഴയുന്നു. കഴിഞ്ഞമാസം 19നാണ് സിംബാബ്‌വേ സ്വദേശിനി ഷാരോൺ ചിഗ്വാസ സിയാൽ സുരക്ഷാവിഭാഗത്തിന്റെ പിടിയിലായത്. ഖത്തറിൽ നിന്നെത്തിയ യുവതി 30 കിലോഗ്രാം ഹെറോയിൻ ന്യൂഡൽഹിയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ അന്വേഷണം കാര്യമായി മുന്നോട്ടുപോയിട്ടില്ല.
റിമാൻഡിലായ യുവതിയെ കസ്റ്റഡിയിൽവാങ്ങി വിശദമായി ചോദ്യംചെയ്തിട്ടില്ല. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവതിയുടെ സഹായികളായി രണ്ട് സിംബാബ്‌വേ സ്വദേശികൾ ഖത്തറിൽ നിന്ന് യുവതിക്കൊപ്പം നെടുമ്പാശേരിയിൽ എത്തിയതായി കണ്ടെത്തിയിരുന്നു. യുവതി പിടിയിലായതോടെ ന്യൂഡൽഹിയിലേക്ക് കടന്ന ഇവരെ സി.സി ടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടും പിടികൂടാനായിട്ടില്ല. അന്വേഷണം ന്യൂഡൽഹിയിലേക്ക് വ്യാപിപ്പിക്കുമെന്ന് എൻ.സി.ബി വിഭാഗം വ്യക്തമാക്കിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല.
മയക്കുമരുന്ന് ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്ന് കണ്ടെത്തി മയക്കുമരുന്ന് റാക്കറ്റിനെ വലയിലാക്കാൻ അന്വേഷണസംഘം ശ്രമിക്കുന്നില്ലെന്നാണ് ആരോപണം. പിടികൂടിയ ഹെറോയിൻ അഫ്ഗാൻ നിർമ്മിതമാണെന്ന് ലാബ് പരിശോധനയിൽ വ്യക്തമായിരുന്നു. ചില പാക് തീവ്രവാദ സംഘടനകൾ അഫ്ഗാനിൽ നിന്ന് മയക്കുമരുന്ന് ശേഖരിച്ച് പഞ്ചാബ്, കാശ്മീർ അതിർത്തികൾവഴി ഇന്ത്യയിലേക്ക് കടത്തിയിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. അഫ്ഗാനിൽ നിന്ന് ശേഖരിക്കുന്ന മയക്കുമരുന്ന് ഇപ്പോൾ അതിത്തിയിൽ പരിശോധനകൾ ശക്തമായതോടെ മറ്റ് രാജ്യങ്ങൾവഴി ഇന്ത്യയിലേക്ക് എത്തിക്കുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ഈ കേസിൽ എൻ.ഐ.എയുടെ സമാന്തര അന്വേഷണം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ പിന്നീട് ഇക്കാര്യത്തിലും വ്യക്തമായ നീക്കങ്ങൾ ഉണ്ടായില്ലെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |