പൂച്ചാക്കൽ: എക്കലും മണ്ണും അടിഞ്ഞ് ആഴം കുറഞ്ഞതിനാൽ ജലഗതാഗത വകുപ്പിന്റെ 'വേഗ' ബോട്ടിന് അടുക്കാനാവാത്ത അരൂക്കുറ്റി ബോട്ട് ജെട്ടിയിൽ ആഴം കൂട്ടലിനു തുടക്കമായി. ഇവിടെ വേഗ എത്തണമെന്ന നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യത്തിനാണ് പരിഹാരം തെളിയുന്നത്.
വൈക്കത്തു നിന്ന് എറണാകുളത്തേക്ക് രണ്ടുമണിക്കൂർ കൊണ്ട് എത്തിച്ചേരാൻ കഴിയുന്ന വേഗ ബോട്ട് സർവ്വീസ്
ഒന്നരവർഷം മുമ്പാണ് തുടങ്ങിയത്. റോഡ് യാത്രയെക്കാൾ ലാഭവും സുഖകരവുമായതിനാൽ കൂടുതൽ സ്റ്റോപ്പുകൾ ആവശ്യപ്പെട്ട് യാത്രക്കാർ രംഗത്തു വന്നിരുന്നു. ചരിത്രപ്രധാന്യമുള്ളതും നിലവിലെ കണ്ടെയ്നർ ടെർമിനൽ പദ്ധതിയോട് ചേർന്ന് നിൽക്കുന്നതുമായ അരൂക്കുറ്റി ജെട്ടിയിൽ ആഴമില്ലാത്തതാണ് ബോട്ട് അടുക്കാൻ തടസമായത്. ഇവിടെ നിന്നു മണ്ണ് നീക്കി ബോട്ട് ചാലിന്റെ ആഴം കൂട്ടുകയാണ് ലക്ഷ്യം. എ.എം.ആരിഫ് എം.എൽ.എ ആയിരിക്കെ നിരവധി ശ്രമങ്ങൾ നടത്തിയതിന്റെ ഭാഗമായി അന്നത്തെ ജലഗതാഗത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് ഉൾനാടൻ ജലഗതാഗത പദ്ധതിയിൽപ്പെടുത്തി 27.32 ലക്ഷം രൂപ ആഴം കൂട്ടലിന് അനുവദിച്ചത്. ഇവിടെ നിന്ന് വാരുന്ന മണൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിനു കൈമാറി അരൂക്കുറ്റി ആശുപത്രി പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഡ്രഡ്ജിംഗിന് മുന്നോടിയായി, എ.എം.ആരിഫ് എം.പി, ദെലീമ ജോജോ എം.എൽ.എ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത്, വിദ്യ, ശാരി മനോജ്, ബി.വിനോദ്, വിശ്വസത്യൻ, മേജർ ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥൻ സലിം എന്നിവർ അരൂക്കുറ്റി ജെട്ടി സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |