SignIn
Kerala Kaumudi Online
Saturday, 20 April 2024 3.50 AM IST

പൊലീസിന്റെ അഭിമാനപ്രശ്നമായി മാറിയതോടെ കമ്മിഷണർ നേരിട്ടിറങ്ങി, ഏജീസ് ഉദ്യോഗസ്ഥരെ വെട്ടിയ ക്രിമിനലുകളെ പിടികൂടാൻ പ്രയോഗിച്ച മാർഗമിങ്ങനെ

commissioner

തിരുവനന്തപുരം: ഉത്തരേന്ത്യൻ സ്വദേശികളായ ഏജീസ് ഓഫീസിലെ ജീവനക്കാർക്കും കുടുംബത്തിനും നേരെ നഗരമദ്ധ്യത്തിൽ വച്ചുണ്ടായ അതിക്രമത്തിലെ പ്രതികളെ എത്രയുംവേഗം കണ്ടുപിടിക്കുകയെന്നത് പൊലീസിന് മുന്നിൽ അഭിമാന പ്രശ്‌നമായിരുന്നു. എന്നാൽ പ്രതികളെക്കുറിച്ചുള്ള യാതൊരു തുമ്പും പൊലീസിന് മുന്നിലുണ്ടായിരുന്നില്ല. അക്രമികളെ കണ്ടാൽ തിരിച്ചറിയുമെന്ന പരാതിക്കാരുടെ മൊഴിയായിരുന്നു പ്രതികളിലേക്കുള്ള പൊലീസിന്റെ ഏക വഴി. പ്രതികളെ പിടികൂടാൻ വൈകുന്ന ഒാരോനിമിഷവും ഇതരസംസ്ഥാനങ്ങളിൽ കേരളത്തിലെ സ്ത്രീസുരക്ഷ ചോദ്യം ചെയ്യപ്പെടുമെന്ന ധാരണ പൊലീസിനുണ്ടായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയ സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ പരാതിക്കാരെ നേരിൽക്കണ്ട് വിവരങ്ങൾ ആരായുകയും അന്വേഷണത്തിന്റെ പുരോഗതി അവരെ ധരിപ്പിച്ച് വിശ്വാസം നേടിയെടുക്കുകയും ചെയ്തു.

വിവരം അറിയിച്ച് മിനിട്ടുകൾക്കുള്ളിൽ പൊലീസ് സ്ഥലത്തെത്തുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തതിൽ തൃപ്തിയുണ്ടെന്ന് രവി യാദവും ജഗത് സിംഗും പൊലീസ് കമ്മിഷണറോടു പറഞ്ഞു. ഇതേസമയം ശംഖുംമുഖം അസി.കമ്മിഷണർ നസീറിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. വഞ്ചിയൂർ, പേട്ട സ്റ്റേഷനുകളിലെ സ്ഥിരം കുറ്റവാളികളുടെ ഡെസൻ കണക്കിന് ചിത്രങ്ങൾ പരാതിക്കാരുടെ മുന്നിൽ പൊലീസ് നിരത്തി. ഇതിൽ നിന്ന് കൊച്ചു രാകേഷ് എന്ന രാകേഷിനെയാണ് ആദ്യം തിരിച്ചറിഞ്ഞത്. തുടർന്ന് പ്രവീണിന്റെ രൂപ സാദൃശ്യവും മനസിലാക്കി.

എന്നാൽ ആദ്യഘട്ടത്തിൽ പ്രവീണാണെന്ന് ഉറപ്പിക്കാൻ കഴിഞ്ഞില്ല. പരാതിലഭിച്ച ദിവസം വൈകിട്ട് തന്നെ പ്രതികളിലൊരാളെ വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞത് പൊലീസിന് നേട്ടമായി. ഇതോടെ രാകേഷിനെ ചുറ്റിപ്പറ്റി അന്വേഷണം തുടങ്ങി. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിൽ അത് ഫലം കണ്ടില്ല. സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അവരുടെ മൊബൈൽ ഫോൺ അടിസ്ഥാനമാക്കിയും നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. കൊല്ലത്തുനിന്ന് രാകേഷിനെ പിടിച്ചതോടെ ഒപ്പമുണ്ടായിരുന്നത് പ്രവീണാണെന്നും ഉറപ്പിച്ചു. ഇതോടെ സഹായിച്ചവരും വലയിലായി.

ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ. വൈഭവ് സക്‌സേന അന്വേഷത്തിന് മേൽനോട്ടം വഹിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി എം.കെ. ബിനുകുമാർ, പേട്ട എസ്.എച്ച്.ഒ സുധിലാൽ, എസ്.ഐമാരായ നിയാസ്, റിനോക്‌സ്, സി.പി.ഒമാരായ ജയദേവൻ, ബിജു, അനീഷ്, രഞ്ജിത്ത്, അരുൺ, ഷമി, രഞ്ജിത്ത്കുമാർ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.

സി.സി.ടിവികൾ അത്യാവശ്യമാണ്, സ്മാർട്ട് സിറ്റിയുടെ ഭാഗമായി കൂടുതൽ ക്യാമറകൾ ഉടൻ സ്ഥാപിക്കുമെന്നാണ് വിവരം.'

-ബൽറാംകുമാർ ഉപാദ്ധ്യായ

സിറ്റി പൊലീസ് കമ്മീഷണർ

ഉമ്മൻചാണ്ടിയും ചെന്നിത്തലയുമെത്തി

ആക്രമണത്തിനിരയായ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എത്തി. ചെന്നിത്തല രാവിലെയും ഉമ്മൻചാണ്ടി വൈകിട്ടുമാണ് എത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച നേതാക്കൾ എല്ലാ പിന്തുണയും ഉറപ്പുനൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ASSAULT ON AGS OFFICIALS, KERALA POLICE, AGS OFFICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.