കൊൽക്കത്ത: സി.ബി.ഐ അന്വേഷിക്കുന്ന അഴിമതി കേസുകളിൽ പ്രതിയായ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് തുഷാർ മേത്തയെ സോളിസിറ്റർ ജനറൽ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ച് തൃണമൂൽ എം.പിമാർ. ഡെറിക്ക് ഒബ്രിയാൻ, മഹുവ മൊയ്ത്ര, സുഖേന്ദു ശേഖർ റോയ് എന്നിവരാണ് കത്തയച്ചത്.
ബംഗാളിലെ പ്രതിപക്ഷ നേതാവായ സുവേന്ദുവുമായുള്ള മേത്തയുടെ കൂടിക്കാഴ്ചയിൽ പ്രത്യേക താല്പര്യങ്ങൾ ഉണ്ടായിരുന്നതായി എം.പിമാർ കത്തിൽ ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ ഉന്നത അഭിഭാഷക പദവിയിൽ നിന്ന് മേത്തയെ ഉടൻ നീക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
സുവേന്ദു പ്രതിയായ കേസുകളിൽ പലതിലും മേത്ത സി.ബി.ഐയെ പ്രതിനിധീകരിക്കുന്നുണ്ട്. ഇത്തരത്തിലൊരു വ്യക്തിയുമായി മേത്ത നടത്തിയ കൂടിക്കാഴ്ച അദ്ദേഹം ആ സ്ഥാനത്തിരിക്കാനുള്ള അർഹതയെ ചോദ്യം ചെയ്യുന്നതാണെന്നും കത്തിൽ പറയുന്നു. കേസുകളുടെ കാര്യത്തില്‍ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച നടന്നതെന്നും മേത്തയുടെ ഈ പ്രവർത്തി അനുചിതവും പദവിയെ കളങ്കപ്പെടുത്തുന്നതുമാണെന്നും എം.പിമാർ ആരോപിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം മുൻകൂട്ടി അറിയിക്കാതെയാണ് സുവേന്ദു അധികാരി എത്തിയത്. ചേംബറിൽ മീറ്റിംഗിലായതിനാൽ, വെയിറ്റിംഗ് റൂമിൽ ഇരിക്കാൻ ജീവനക്കാർ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയും ഒരു കപ്പ് ചായ വാഗ്ദാനം ചെയ്യുകയും ചെയ്തു. യോഗം അവസാനിച്ച ശേഷം കൂടിക്കാഴ്ചയ്ക്ക് സാധിക്കില്ലെന്ന വിവരം ജീവനക്കാർ മുഖേന സുവേന്ദുവിനെ അറിയിച്ചു - തുഷാർ മേത്ത, സോളിസിറ്റർ ജനറൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |