ചീമേനി: വെള്ളാട്ടെ ചെത്തു തൊഴിലാളി കെ.വി. മോഹനന്റെയും ബിന്ദുവിന്റെയും വീടിനു മുന്നിലേക്ക് പരിചയമില്ലാത്തവർ പെട്ടെന്ന് കേറിവന്നാൽ ഒന്നു പകയ്ക്കും. മുന്നിൽ ഒന്നൊന്നര കടുവയായിരിക്കും ആദ്യകാഴ്ച. കയ്യൂർ ജി.എച്ച്.എസ്.എസിൽ നിന്ന് എസ്.എസ്.എൽ.സി പൂർത്തിയാക്കി ഫലം വരാൻ കാത്തിരിക്കുന്ന ഇവരുടെ മകൻ അഭിനന്ദിന്റെ കരവിരുതാണ് ഈ ഉജ്വല ചിത്രത്തിനു പിന്നിൽ.
കടുവ വീടിന് മുന്നിൽ കിടക്കുകയാണെന്ന് തോന്നും അഭിനന്ദിന്റെ ഈ മനോഹര ചിത്രം കണ്ടാൽ. ഒരാഴ്ച മുമ്പ് ലോക്ക് ഡൗണിൽ സമയം പോകാൻ വരച്ച കടുവച്ചിത്രം അതിശയകാഴ്ചയാണിന്ന്. ചേച്ചി നന്ദനയുടെ പ്രേരണയിലായിരുന്നു വര. ജീവൻതുടിക്കുന്ന കടുവച്ചിത്രം കാണാൻ ഇതിനകം നിരവധിയാളുകൾ എത്തിക്കഴിഞ്ഞു.
ക്ലായിക്കോട്ടെ ഒരു വീട്ടിന്റെ ചുമരിൽ അഭിനന്ദ് പകർത്തിയ മയിലിനും അഭിനന്ദന പ്രവാഹമാണ്. പരിസര പ്രദേശമായ ക്ലായിക്കോട്ടും വെള്ളാട്ടും രാമഞ്ചിറയിലും ചെറുവത്തൂർ കൊവ്വലിലും കുട്ടമത്ത് പൊന്മാലത്തുമൊക്കെ പണിയുന്ന വീടുകളിൽ ചിത്രം വരക്കാൻ അഭിനന്ദിന് ഓർഡർ എത്തുന്നുണ്ട്. ഇപ്പോൾ തിരക്കോടുതിരക്കായെന്ന് അഭിനന്ദ് പറയുന്നു. കുട്ടിക്കാലം മുതൽ തന്നെ ചിത്രം വരച്ചു തുടങ്ങിയിരുന്നെങ്കിലും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ക്ലേമോഡലിംഗിനും പെൻസിൽ ഡ്രോയിംഗിനും ജില്ലാതലം വരെ മത്സരിച്ചിട്ടുണ്ട് അഭിനന്ദ്. കഴിഞ്ഞ ലോക്ക്ഡൗൺ സമയത്തും മിഴിവാർന്ന നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും കെ.പി സതീഷ് ചന്ദ്രന്റെയും ചിത്രങ്ങൾ വരച്ചിരുന്നു. സൂപ്പർ താരം മോഹൻലാൽ, ടോവിനോ എന്നിവരുടെ ചിത്രങ്ങളും സൂപ്പറായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |