തിരുവനന്തപുരം:ആളില്ലാതെ ഭീകരാക്രമണം നടത്താൻ ഡ്രോൺ ഉപയോഗിക്കാമെന്ന് വന്നതോടെ, തന്ത്രപ്രധാന മേഖലകളിൽ ഡ്രോൺ പറത്തുന്നതിന്റെ സുരക്ഷാഭീഷണി നേരിടാൻ കേരള പൊലീസ് പ്രതിരോധ കവചം (ഡ്രോൺ ഷീൽഡ്) ഒരുക്കുന്നു.
റഡാറിന്റെ കണ്ണു വെട്ടിച്ച് താഴ്ന്നു പറക്കുന്ന ഡ്രോണുകളെയും കണ്ടെത്താം. ഡ്രോണുകളിലെ റേഡിയോ തരംഗങ്ങൾ പിടിച്ചെടുത്ത്, അവയുടെ പ്രവർത്തനം സ്തംഭിപ്പിച്ച് നിലത്ത് വീഴ്‌ത്തും. അഡി.ഡി.ജി.പി മനോജ് എബ്രഹാമിനാണ് ചുമതല. ഡ്രോണുകൾ സുരക്ഷാഭീഷണി ഉയർത്തുന്നത് കേരളകൗമുദി വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
സേനകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇന്ത്യയിൽ ഒരു സംസ്ഥാന പൊലീസ് ആദ്യമായാണ് ഡ്രോൺ പ്രതിരോധം ഒരുക്കുന്നത്. വി.ഐ.പി സന്ദർശന സ്ഥലങ്ങളിലും വിമാനത്താവളങ്ങൾ, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, പൊലീസ് ആസ്ഥാനം തുടങ്ങിയ സുരക്ഷാമേഖലകളിലും ഡ്രോൺ കവചം വിന്യസിക്കും. ടാറ്റാ കൺസൾട്ടൻസി സർവീസ് (ടി.സി.എസ്) അടക്കം മൂന്ന് സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് ഇത് ഒരുക്കുന്നത്.
ഡ്രോൺ കവചം
നിലത്തോ ഓടുന്ന വാഹനത്തിലോ ഘടിപ്പിക്കാവുന്ന ശക്തമായ റഡാറാണ് പ്രധാന ഭാഗം
അഞ്ച് കിലോമീറ്റർ പരിധിയിൽ പറക്കുന്ന ഡ്രോണുകളെ റഡാർ കണ്ടെത്തും
റേഡിയോ ഫ്രീക്വൻസിയോ ലേസറോ ഉപയോഗിച്ച് പ്രവർത്തനം ജാം ചെയ്യുന്നതോടെ ഡ്രോൺ നിലത്ത് പതിക്കും
ഇത് പരിശോധിക്കാൻ തിരുവനന്തപുരത്ത് ഡ്രോൺ ഫോറൻസിക് ലാബ് സജ്ജമാക്കും
മൊബൈലിന്റെ ഐ.എം.ഇ.ഐ പോലെ ഡ്രോണിനും തിരിച്ചറിയൽ നമ്പരുള്ളതിനാൽ എവിടെയാണ് നിർമ്മിച്ചതെന്നറിയാം
എവിടെ നിന്നാണ് പറത്തിയതെന്ന് കണ്ടെത്താനുള്ള ഉപകരണങ്ങളും വാങ്ങും.
ഒരു കിലോ ബോംബ് വഹിക്കും
80,000 രൂപയ്‌ക്ക് ഒരുകിലോ ഭാരം വഹിക്കാവുന്ന കാമറയുള്ള ഡ്രോൺ കിട്ടും. ഇതിന് ഒരു കിലോയുള്ള ബോംബ് വഹിക്കാനാവും.
ഉപകാരിയായും ഡ്രോൺ
നൈറ്റ് പട്രോളിംഗിനും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനും പൊലീസിന് സഹായം
ടൂറിസം കേന്ദ്രങ്ങളിൽ ജീവൻരക്ഷാ പ്രവർത്തനത്തിന്. പ്രകൃതി ദുരന്തങ്ങളിൽ നിരീക്ഷണത്തിന്. ജലാശയങ്ങളിൽ ലൈഫ്ജാക്കറ്റ് നൽകാം.
"ഡ്രോണുകൾ ഗുരുതരമായ സുരക്ഷാഭീഷണി ഉയർത്തുന്നു. സൈബർ ഡോം, സ്വകാര്യകമ്പനികൾ, വോളന്റിയർമാർ എന്നിവയുടെ സഹായം തേടും."
-അനിൽ കാന്ത്
പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |