പാലക്കാട്: വിവിധ കേസുകളിൽപ്പെട്ട് പൊലീസ് സ്റ്റേഷൻ പരിസരത്തും റോഡരികിലും മാസങ്ങളായി നിറുത്തിയിട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടിയായി. ഇത്തരം വാഹനങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇവയിൽ ലേലം ചെയ്യാനുള്ള വാഹനങ്ങളുടെ പട്ടിക തയ്യാറാക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
ആദ്യഘട്ടത്തിൽ 750 വാഹനങ്ങൾ ലേലം ചെയ്യും. ജില്ലയിൽ ആറ് സബ് ഡിവിഷന് കീഴിലായി 38 പൊലീസ് സ്റ്റേഷനുകളാണുള്ളത്. ഇവിടങ്ങളിൽ മൂവായിരത്തിനടുത്ത് വാഹനങ്ങളുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇതിന്റെ കൃത്യമായ എണ്ണം പൊലീസ് ശേഖരിച്ചു വരികയാണ്. ഇത്തരം വാഹനങ്ങൾ സ്റ്റേഷനുകളുടെ ഭൂരിഭാഗം സ്ഥലവും മുടക്കുന്നതിന് കാരണമാകുന്നു.
പല സ്റ്റേഷനുകളിലും സ്ഥലമില്ലാത്തതിനാൽ സമീപ റോഡുകളിലാണ് വാഹനങ്ങൾ കിടക്കുന്നത്. സ്റ്റേഷനുകളിലെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ വാഹനങ്ങൾ നീക്കം ചെയ്യണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് ജില്ലയിലെ പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ വർഷം മാത്രം 1172 വാഹനങ്ങളാണ് ലേലം ചെയ്തത്. ഈ വർഷം കൂടുതൽ വാഹനങ്ങൾ ലേലം ചെയ്ത് ഒഴിവാക്കും.
നിലവിൽ ഇത്തരം വാഹനങ്ങൾ സൂക്ഷിക്കാൻ ജില്ലയിൽ പൊലീസിന് കൃത്യമായ സ്ഥലമില്ലാത്തതിനാൽ പട്ടാമ്പി ഭാരതപ്പുഴയോരത്ത് താൽക്കാലിക ഡമ്പിംഗ് യാർഡ് തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ വാഹനങ്ങൾ നിറുത്തിയിടുമെന്ന് അധികൃതർ പറഞ്ഞു. കെട്ടികിടക്കുന്ന വാഹനങ്ങൾ റവന്യൂ, മോട്ടോർ വെഹിക്കിൾ വിഭാഗം എന്നിങ്ങനെ വിവിധ വകുപ്പുകൾ പിടികൂടുന്ന വാഹനങ്ങളും പൊലീസിനാണ് കൈമാറുക. വിവിധ കേസുകളിൽ തൊണ്ടിയായി കണ്ടെത്തുന്ന വാഹനങ്ങൾ (കേസുകളിലെ തെളിവായി സൂക്ഷിക്കുന്നവ). ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നവ. മണൽ, മണ്ണ് കടത്തിന് പിടികൂടി പിഴയടയ്ക്കാതെ കിടക്കുന്നവ.
ലേലം ചെയ്യുന്ന രീതി
സ്റ്റേഷനുകളിലെ വാഹനങ്ങൾ പൊലീസ് നേരിട്ടല്ല ലേലം ചെയ്യുന്നത്. ഇതിന് സർക്കാർ മെറ്റൽ സ്‌കാർപ്പ് ട്രേഡിംഗ് കോർപ്പറേഷൻ (എം.എസ്.ടി.സി) കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. കേസ് പൂർത്തിയായി ആരും ഏറ്റെടുക്കാനില്ലാത്ത വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. നടപടി പൂർത്തിയാക്കി, 30 ദിവസം മുമ്പ് ഗസറ്റഡ് നോട്ടിഫിക്കേഷൻ ഇറക്കിയാണ് ലേലം. ആർ.ടി.ഒയ്ക്ക് കീഴിലുള്ള കേസുകളിലെ വാഹനങ്ങൾ ലേലം ചെയ്യുന്നത് ആർ.ടി.ഒയുടെ നേതൃത്വത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |