പാലക്കാട്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള നഷ്ടം കുറയ്ക്കാൻ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ സിംഗിൾ ഡ്യൂട്ടി പരിഷ്കാരത്തിലേക്ക് മാറുന്നു. പരിഷ്കാരം പൂർണതോതിൽ നടപ്പാക്കിയിട്ടില്ലെങ്കിലും നിലവിൽ അഞ്ച് ഓർഡിനറി സർവീസുകൾ സിംഗിൾ ഡ്യൂട്ടി പ്രകാരമാണ് ഓടുന്നത്. നിലവിൽ ആകെ 57 സർവീസുകളാണ് പാലക്കാട് നിന്ന് സർവീസ് നടത്തുന്നത്. രാവിലെ ആറുമുതൽ വൈകിട്ട് 5.30 വരെയാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ബോണ്ട് സർവീസുകളുമുണ്ട്.
14 മുതൽ 16 മണിക്കൂർ വരെ നീളുന്നതാണ് ഡബിൾ ഡ്യൂട്ടി. എട്ടു മുതൽ 12 മണിക്കൂർ വരെയാണ് സിംഗിൾ ഡ്യൂട്ടി സമയം. ഇതുപ്രകാരം ഒരു ദിവസം എട്ടു മണിക്കൂർ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരൻ ആഴ്ചയിൽ 48 മണിക്കൂർ തികയ്ക്കാൻ ആറുദിവസം ജോലിയെടുക്കണം. ഒരു ദിവസം 12 മണിക്കൂർ ഡ്യൂട്ടി ചെയ്യുന്ന ആൾ 48 മണിക്കൂർ തികയ്ക്കാൻ ആഴ്ചയിൽ നാലുദിവസം ജോലി ചെയ്താൽ മതി.
കൊവിഡ് നിയന്ത്രണം കർശനമായതിനാൽ ബസുകളിൽ യാത്രക്കാർ കുറവാണ്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ ബസ് നിറുത്താനോ ആളെ കയറ്റാനോ പാടില്ല. ഇതുമൂലം പലപ്പോഴും വിരലിലെണ്ണാവുന്ന യാത്രക്കാർ മാത്രമാണ് കയറുക. ജോലി സമയം അനുസരിച്ച് രാവിലെയും വൈകിട്ടും മാത്രമാണ് തിരക്കുണ്ടാവുക. ലോക്ക്ഡൗണിന് മുമ്പ് പ്രതിദിനം 16 ലക്ഷം വരെ വരുമാനം ലഭിച്ചിരുന്ന ഡിപ്പോയിൽ നിലവിൽ ശരാശരി മൂന്നര ലക്ഷം മാത്രമാണ് കളക്ഷൻ.
കൊവിഡ് നിയന്ത്രണം പ്രകാരമുള്ള താത്കാലിക സംവിധാനങ്ങളാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. കൂടുതൽ ഇളവുകൾ ഉണ്ടായാൽ സർക്കാർ നിർദേശ പ്രകാരമുള്ള ക്രമീകരണം ഉണ്ടാകും. പൊതുജനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള പരിഷ്കാരങ്ങൾ നടപ്പാക്കില്ല.
-ടി.എ.ഉബൈദ്, എ.ടി.ഒ, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |