തൃശൂർ: കർഷകർക്ക് അധിക വരുമാനം ഉണ്ടാക്കാനാകും വിധം ക്ഷീര സംഘങ്ങൾ വഴി ചാണകം ഉണക്കി പൊടിയാക്കി സംഭരിച്ച് പായ്ക്കറ്റുകളിലാക്കി ബ്രാൻഡായി വിപണിയിലിറക്കാൻ മിൽമ ഒരുങ്ങുന്നു.
മിൽമയുടെ കോഴിക്കോട് ആസ്ഥാനമായുള്ള മലബാർ റൂറൽ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷനാണ് (എം.ആർ.ഡി.എഫ്) പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ മലബാർ മേഖലയിലാണ് പദ്ധതി നടപ്പാക്കുക. കിലോഗ്രാമിന് 25 രൂപയാണ് റീട്ടെയിൽ വിൽപ്പന വില. വലിയ തോതിൽ വാങ്ങുന്നവർക്ക് വില കുറച്ചു നൽകും. 1, 2, 5, 10 കിലോ പായ്ക്കുകളിൽ ചാണകം മാർക്കറ്റുകളിൽ ലഭ്യമാകും. 25, 37, 70, 110 എന്നിങ്ങനെയാണ് യഥാക്രമം വില.
മട്ടുപ്പാവ് കൃഷിക്ക് മുതൽ വൻതോട്ടങ്ങളിലേക്ക് വരെ ഉപയോഗിക്കാനാകും വിധം കർഷകർക്ക് അധിക വരുമാനം ഉണ്ടാക്കുക, നഗരങ്ങളിലെ വീടുകളിലും ഫ്‌ളാറ്റുകളിലും ജൈവകൃഷി ആഗ്രഹിക്കുന്നവർക്ക് ചാണകം എത്തിക്കുക എന്നിവയാണ് ലക്ഷ്യം.
വയനാട്ടിലും കോഴിക്കോട് ഈങ്ങാപ്പുഴയിലും ക്ഷീര സഹകരണ സംഘങ്ങളുമായി ചേർന്നുണ്ടാക്കിയ കർഷക കൂട്ടായ്മകളിലൂടെ കഴിഞ്ഞ ദിവസം പദ്ധതിക്ക് തുടക്കമിട്ടിരുന്നു. കർഷകരിൽ നിന്ന് ഉണക്കി പൊടി രൂപത്തിൽ വാങ്ങുന്ന ചാണകം മിൽമയാണ് പായ്ക്കറ്റുകളിലാക്കുക.
കർഷകന് കിലോഗ്രാമിന് 10 രൂപ
ക്ഷീര കർഷകന് കിലോഗ്രാമിന് പത്ത് രൂപ നൽകും. വൻതോതിൽ നൽകുന്നവർക്ക് അതിലും കൂടുതൽ വില ലഭിക്കും. കൃഷി വകുപ്പ്, പ്ലാന്റേഷൻ കോർപറേഷൻ എന്നീ വലിയ തോതിൽ ചാണകം ആവശ്യമുള്ളവരുമായി ചേർന്ന് പദ്ധതി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ കോഴിക്കോട് ആസ്ഥാനമായ ഐ.ഐ.എസ്.ആറിന് 14,000 ചതുരശ്ര അടി ചാണകം നൽകിയിരുന്നു.
കൃഷി വകുപ്പ് , പ്ലാന്റേഷൻ കോർപറേഷൻ എന്നീ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളുമായി ചേർന്ന് കർഷകരിൽ നിന്ന് വലിയ തോതിൽ ചാണകം സംഭരിച്ച് നൽകാനാണ് ലക്ഷ്യം. മലബാർ മേഖലയിൽ നടപ്പാക്കുന്ന പദ്ധതി ഏറെത്താമസിയാതെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
കെ.എസ് മണി
ചെയർമാൻ
മലബാർ റീജ്യണൽ കോ ഓപറേറ്റീവ്
മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |