ന്യൂഡൽഹി:സമൂഹ മാദ്ധ്യമങ്ങളിൽ കൊട്ടിഗ്ഘോഷിക്കുന്ന വൈകാരികമായ പൊതുജനാഭിപ്രായങ്ങളിൽ വശംവദരാകരുതെന്ന് ജഡ്ജിമാർക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശം. ഇങ്ങനെ ആഘോഷിക്കപ്പെടുന്ന അഭിപ്രായങ്ങൾ പ്രതിഫലിപ്പിക്കുന്നത് ശരിയാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഊതിപ്പെരുപ്പിക്കുന്ന പുതിയ മാദ്ധ്യമ ഉപകരണങ്ങൾക്ക് ശരിയും തെറ്റും നല്ലതും ചീത്തയും യാഥാർത്ഥ്യവും വ്യാജവും വേർതിരിച്ചു കാട്ടാൻ ശേഷിയില്ല. അതിനാൽ കേസുകളിൽ തീരുമാനം എടുക്കുമ്പോൾ മാദ്ധ്യമ വിചാരണകൾ ജഡ്ജിമാർക്ക് ചൂണ്ടുപലകകൾ ആകരുത്.
ജസ്റ്റിസ് പി.ഡി ദേശായ് അനുസ്മരണ പ്രഭാഷണത്തിൽ നിയമവാഴ്ചയെക്കുറിച്ചു സംസാരിവേയാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
മാദ്ധ്യമ ചർച്ചകൾ എങ്ങനെയാണ് ഭരണസ്ഥാപനങ്ങളെ സ്വാധീനിക്കുന്നത് എന്നത് വിശകലനം ചെയ്യണം. ചുറ്റും നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ട എന്നല്ല താൻ പറഞ്ഞത്. സർക്കാരിന്റെ അധികാരത്തിലും പ്രവർത്തനങ്ങളിലും ഇടപെടണമെങ്കിൽ ജുഡിഷ്യറിക്ക് പൂർണ സ്വാതന്ത്ര്യം വേണം. സർക്കാരിന് പ്രത്യക്ഷമായോ പരോക്ഷമായോ ജുഡിഷ്യറിക്ക് മേൽ നിയന്ത്രണവും ഉണ്ടാകരുത്. അങ്ങനെ വന്നാൽ നിയമവാഴ്ച മിഥ്യയാകും. തിരഞ്ഞെടുപ്പുകളിൽ ഭരിക്കുന്നവർ മാറി മാറി വരുന്നു. അത് കൊണ്ട് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ദുർഭരണം ഇല്ലാതാകുന്നില്ല. വിമർശനങ്ങളും പ്രതിഷേധ സ്വരങ്ങളും ജനാധിപത്യത്തിന്റെ അന്തസത്തയാണ്. എല്ലാ നിയമങ്ങളുടെയും അടിസ്ഥാനം നീതിയാണ്. നിയമങ്ങളെ വിലയിരുത്തുകയാണ് ജുഡിഷ്യറിയുടെ കടമ. ഭരണഘടന പ്രകാരം സുപ്രീംകോടതി ഈ കടമ ചെയ്യുന്നുണ്ട്. ഈ കർത്തവ്യം പാർലമെന്റിന് വെട്ടിച്ചുരുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |