തൃശൂർ: ഡ്യൂട്ടിയിലുള്ള പൊലീസുകാർ ബഹുമാനിക്കുന്നില്ലെന്നാരോപിച്ച് തൃശൂർ മേയർ എം.കെ. വർഗീസ് ഡി.ജി.പിക്ക് പരാതി നൽകി. പരാതി പരിശോധിച്ച് നടപടിയെടുക്കാൻ ഡി.ജി.പി നിർദ്ദേശം നൽകിയെങ്കിലും തൃശൂർ റേഞ്ച് ഡി.ഐ.ജി തീരുമാനമെടുത്തിട്ടില്ല. അതേസമയം പൊലീസ് സ്റ്റാൻഡിംഗ് ഓർഡറിൽ മേയർക്ക് സല്യൂട്ട് ചെയ്യണമെന്ന കാര്യം പറഞ്ഞിട്ടില്ലെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
എല്ലാ മേയർമാർക്കും ഇതേ അനുഭവമാണെന്നാണ് എം.കെ. വർഗീസിന്റെ വാദം. മേയറുടെ വാഹനം പോകുമ്പോൾ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ കാണാത്ത രീതിയിൽ ഒഴിഞ്ഞുമാറും. പ്രോട്ടോക്കോൾ അനുസരിച്ച് ഗവർണർക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് മേയറുടെ സ്ഥാനമെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി.
സ്റ്റാൻഡിംഗ് ഓർഡറിൽ 18 പദവികൾക്ക്
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, ജഡ്ജിമാർ, കളക്ടർ തുടങ്ങി 18 പദവികളാണ് സല്യൂട്ട് നൽകുന്നത് സംബന്ധിച്ച സ്റ്റാൻഡിംഗ് ഓർഡറിലുള്ളത്. ഇക്കൂട്ടത്തിൽ മേയറില്ല. മേയർ ചൂണ്ടിക്കാട്ടിയ പ്രോട്ടോക്കോൾ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വി.വി.ഐ.പി സന്ദർശന സമയത്തേതാണെന്നാണ് കരുതുന്നത്. കോർപറേഷൻ പരിധിയിൽ സന്ദർശനം നടത്തുമ്പോൾ ഗവർണർ, മുഖ്യമന്ത്രി എന്നിവർ കഴിഞ്ഞാൽ മേയർക്കാണ് പരിഗണന.
പരാതിയിൽ പിന്നോട്ടില്ല
വ്യക്തിപരമായ പരാതിയല്ലെന്നും മേയർ എന്ന പദവിയെയാണ് ബഹുമാനിക്കേണ്ടതെന്നുമുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മേയർ. മുൻ സൈനികനായ തനിക്ക് ഇത്തരം കാര്യങ്ങൾ നന്നായറിയാമെന്നും പരാതിയിൽ പിന്നോട്ടില്ലെന്നും മേയർ വ്യക്തമാക്കി.
'റോഡിൽ ഡ്യൂട്ടിക്ക് നിൽക്കുന്നത് സല്യൂട്ടടിക്കാനല്ല'
തന്നെ പൊലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശൂർ മേയർ എം.കെ.വർഗീസിന്റെ പരാതിക്ക് സമൂഹ മാദ്ധ്യമങ്ങളിലൂടെ മറുപടിയുമായി പൊലീസ് അസോസിയേഷൻ ഭാരവാഹികൾ. കേരളത്തിന്റെ തെരുവോരങ്ങളിൽ യൂണിഫോം ഇട്ട് കാണുന്ന പൊലീസ് ഉദ്യോഗസ്ഥർ ആരെയെങ്കിലും സല്യൂട്ട് ചെയ്യാൻ വേണ്ടി നിൽക്കുന്നവരല്ലെന്ന് പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജു പറഞ്ഞു. അവർ ട്രാഫിക് നിയന്ത്രണം ഉൾപ്പെടെയുള്ള ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി നിൽക്കുന്നവരാണ്.
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്തിന്റെ പ്രതികരണം ഇങ്ങനെ: 'റോഡിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ അതുവഴി കടന്നു പോകുന്ന ഉന്നത സ്ഥാനീയരെ ആദരിക്കാൻ വേണ്ടി ഉപചാരപൂർവം നിർത്തിയിരിക്കുന്നവർ അല്ല. നിരത്തിലൂടെ പോകുന്ന വാഹനങ്ങളുടെയും, കാൽനടയാത്രക്കാരുടെയും സുഗമമായ യാത്രയും, സുരക്ഷയും ഉറപ്പാക്കാൻ നിയോഗിച്ചവരാണ്. ട്രാഫിക് ഡ്യൂട്ടിയിൽ വ്യാപൃതനായിരിക്കുന്ന ഉദ്യോഗസ്ഥർ, അതുവഴി കടന്നുപോകുന്ന ഉന്നതരെ സല്യൂട്ട് ചെയ്യണമെന്ന് ആരും നിർബന്ധിക്കാത്തതിനു കാരണവും ഇതുതന്നെയാണ്'.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |