പത്തനംതിട്ട: കൊവിഡ് വ്യാപനത്തെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റിന് സഡൺ ബ്രേക്ക് വീണതോടെ റിവേഴ്‌സ് ഗിയറിലാണ് ഡ്രൈവിംഗ് സ്കൂളുകൾ. ലൈസൻസിനായി കാത്തിരിക്കുന്നവരും ഏറയാണ്. നൂറുകണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. മൂന്ന് മാസമായി ടെസ്റ്റ് നടക്കുന്നില്ല. ആർ.ടി ഓഫീസിൽ ലേണേഴ്‌സ് ടെസ്റ്റും ബോധവൽകരണ ക്ലാസും പാസായി എത്തുന്നവർക്കാണ് ക്ലാസ് നടത്തിയിരുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മുടങ്ങിയ ടെസ്റ്റുകൾ ഓഗസ്റ്റിലാണ് വീണ്ടും ആരംഭിച്ചത്. തുടർന്ന് ടെസ്റ്റിൽ പങ്കെടുക്കുന്നവരുടെ എണ്ണം 60 ആയി കുറച്ചു. ഇതിനിടെയാണ് ഫെബ്രുവരിയിൽ കൊവിഡ് രണ്ടാംതരംഗം എത്തിയത്. ഇതോടെ ടെസ്റ്റുകളുടെ എണ്ണം വീണ്ടും കുറഞ്ഞു.
കഴിഞ്ഞ വർഷം ലോക്ക് ഡൗൺ സമയത്ത് നൽകിയ അപേക്ഷകർക്കു പോലും ഇതുവരെയും ടെസ്റ്റ് നടത്തി ലൈസൻസ് നൽകാൻ സാധിച്ചിട്ടില്ല. തുറക്കാൻ അനുമതി ലഭിച്ചാലും ഇവരുടെ പ്രതിസന്ധിക്ക് അയവുവരണമെങ്കിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ നടക്കണം. ടെസ്റ്റിന് ഹാജരാക്കി ലൈസൻസ് നേടിക്കൊടുത്താൽ മാത്രമെ മുഴുവൻ ഫീസും സ്കൂളുകൾക്ക് ലഭിക്കു.
ലൈസൻസിന് കാത്തിരിക്കണം
കൊവിഡ് ചട്ടപ്രകാരം കർശന നിബന്ധനകളോടെയായിരിക്കും ഇനി ടെസ്റ്റുകൾ പുനരാരംഭിക്കുക. കൂടുതൽ ടെസ്റ്റുകൾ നടത്തിയാൽ മാത്രമേ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാനാകു.
2020ൽ 18വയസ് പൂർത്തിയാക്കി അപേക്ഷ നൽകിയെങ്കിലും അപേക്ഷകരിൽ ഭൂരിഭാഗത്തിനും ഇതുവരെയും ലൈസൻസ് ലഭിച്ചിട്ടില്ല.
ഡ്രൈവിംഗ് ലൈസൻസ് വിതരണമാണ് നേരിടുന്ന പ്രധാന വെല്ലുവിളി. ടെസ്റ്റ് പുനരാരംഭിച്ചാലും നിലവിൽ ബുക്കിംഗ് സ്ലോട്ട് കിട്ടിയവർക്കായിരിക്കും പ്രഥമ പരിഗണന. ബുക്ക് ചെയ്യാൻ കഴിയാത്തവർക്ക് ടെസ്റ്റ് തുടങ്ങിയാലും വീണ്ടും കാത്തിരിക്കേണ്ടിവരും. ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ വർഷം അവസാനം ലൈസൻസ് ലഭിക്കാനാണ് സാദ്ധ്യതയെന്ന് ഡ്രൈവിംഗ് സ്‌കൂൾ അധികൃതർ പറയുന്നു.
ടെസ്റ്റ് മുടങ്ങിയിട്ട് മൂന്ന് മാസം,
വരുമാനം ഇല്ലാതെ ഉടമകൾ,
2019ൽ അപേക്ഷിച്ചവരും കാത്തിരിപ്പിൽ
"ഇതുവരെ സർക്കാർ ഉത്തരവ് ലഭിച്ചിട്ടില്ല. ലൈസൻസിനായി നിരവധി അപേക്ഷകൾ വന്നിട്ടുണ്ട്. 2019 മുതലുള്ള അപേക്ഷകൾ പരിഗണിക്കാതെ കിടപ്പുണ്ട്. ലോക്ക് ഡൗൺ മാറി ഉത്തരവ് വന്നാൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയു. "
ജിജി ജോർജ്
(പത്തനംതിട്ട ആർ.ടി.ഒ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |