തൃശൂർ:സാഹിത്യത്തിൽ പുതിയ യുഗം സൃഷ്ടിച്ച ഒ.വി. വിജയന്റെ സ്മൃതിയിൽ മുങ്ങി പാലക്കാട്ടെ തസ്രാക്ക് ഗ്രാമം. ഒ.വി.വിജയന്റെ തൊണ്ണൂറ്റിയൊന്നാം ജന്മദിനമായ ഇന്നലെ `വഴിയുടെ ദാർശനികത' എന്ന പേരിൽ സ്മാരക സമിതി സംഘടിപ്പിച്ച ജന്മദിനാഘോഷത്തിലാണ് തസ്രാക്കിൽ വിജയസ്മൃതികൾ അല തല്ലിയത്.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച ചടങ്ങിൽ പങ്കെടുക്കാനായില്ലെങ്കിലും കേരള കൗമുദിയുമായി രണ്ട് വനിതകൾ ഓർമ്മകൾ പങ്കുവച്ചു. ഒ. വി. വിജയന്റെ സഹോദരിയും എഴുത്തുകാരിയുമായ ഒ. വി. ഉഷയും കത്തുകളിലൂടെയും നേരിട്ടും ദീർഘകാലം വിജയന്റെ ആത്മബന്ധുവായി മാറിയ ആനന്ദി രാമചന്ദ്രനും.
ഏട്ടനെക്കുറിച്ച് വ്യക്തിപരമായി കാര്യങ്ങളേ പറയാനുള്ളൂവെന്ന് ഒ. വി. ഉഷ പറഞ്ഞു. ചിന്തകളെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്തിയ സാന്നിദ്ധ്യമായിരുന്നു ഏട്ടന്റേത്.ഏട്ടന്റെ മരണം വലിയ ശൂന്യത സൃഷ്ടിച്ചു. ഏട്ടനെക്കുറിച്ച് എന്നും ഓർക്കും. ഏട്ടന്റെ അഭാവം അനാഥത്വം തോന്നിക്കുന്നുവെന്നും ഒ. വി ഉഷ പറഞ്ഞു.
ഇരുപത്തേഴു വർഷത്തെ സൗഹൃദവും ആത്മബന്ധവുമാണ് ഒ. വി. വിജയനുമായി ഉണ്ടായിരുന്നതെന്ന് എഴുത്തുകാരി കൂടിയായ ആനന്ദി രാമചന്ദ്രൻ പറഞ്ഞു. "വിജയന് മുൻപ് ഒരു സാഹിത്യകാരനെയും പരിചയപ്പെട്ടിട്ടില്ല. വിജയന്റെ കഥകൾ, പ്രത്യേകിച്ച് ലേഖനങ്ങൾ വായിച്ചാൽ ഇന്നത്തെ പ്രശ്‌നങ്ങൾ മുൻകൂട്ടിക്കണ്ട ദാർശനികനായിരുന്നു അദ്ദേഹമെന്നു തോന്നും. വിജയന്റെ ആത്മാവ് കൂടെയുണ്ട്. വിജയന്റെ കത്തുകളിലൂടെയാണ് ഞാൻ എഴുത്തുകാരിയായത്''- വിജയന്റെ കത്തുകളെന്ന പേരിൽ പുസ്തകവുമെഴുതിയിട്ടുള്ള ആനന്ദി പറഞ്ഞു.തസ്രാക്കിൽ ഉയർന്നു വരുന്ന സ്മാരകത്തെപ്പറ്റി അഭിമാനമുണ്ടെന്നും വിജയനായി ഇത്രയൊക്കെ ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വിജയന്റെ സ്മരണ നിലനിറുത്തുവാൻ ഒ.വി വിജയൻ സ്മാരക സമിതി ധാരാളം പ്രവർത്തനം നടത്തിവരുന്നുണ്ടെന്ന് സെക്രട്ടറി ടി. ആർ. അജയൻ പറഞ്ഞു. പ്രഭാഷണ പരമ്പര, ചിത്രകലാ ക്യാമ്പ്, ചെറുകഥ, കാർട്ടൂൺ പരിപാടികൾ കൊവിഡ് സാഹചര്യത്തിൽ ഓൺലൈനായും നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |