സ്റ്റേ ആവശ്യം അനുവദിച്ചില്ല.
അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി
കൊച്ചി: കേന്ദ്രസർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്കുനേരെ ബയോവെപ്പൺ പ്രയോഗിച്ചെന്ന പരാമർശത്തെത്തുടർന്ന് അയിഷ സുൽത്താനയ്ക്കെതിരെ രജിസ്റ്റർചെയ്ത രാജ്യദ്രോഹക്കേസിന്റെ അന്വേഷണത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന അയിഷയുടെ ഹർജിയിൽ അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കി രണ്ടാഴ്‌ചയ്ക്കകം റിപ്പോർട്ട് നൽകാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ജസ്റ്റിസ് അശോക് മേനോൻ നിർദ്ദേശം നൽകി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. തെളിവുകൾ ശേഖരിക്കാനും മറ്റും പൊലീസിന് കൂടുതൽ സമയം നൽകേണ്ടതുണ്ട്. ഇൗ ഘട്ടത്തിൽ ഹർജിക്കാരിയുടെ ആവശ്യം പരിഗണിക്കുന്നത് ഉചിതമാവില്ലെന്നും സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു.
ഹർജി രണ്ടാഴ്ചകഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. ലക്ഷദ്വീപ് ഭരണകൂടത്തിനുവേണ്ടി അഡി. സോളിസിറ്റർ ജനറൽ അമൻ ലേഖിയാണ് ഹാജരായത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇൗ ഘട്ടത്തിൽ കോടതി ഇടപെടരുതെന്നും അദ്ദേഹം വാദിച്ചു. തുടർന്നാണ് സിംഗിൾബെഞ്ച് ഹർജിയിൽ ഇടക്കാല ഉത്തരവ് നൽകുന്നില്ലെന്ന് വ്യക്തമാക്കിയത്. ലക്ഷദ്വീപിലെ പുതിയ പരിഷ്കാരങ്ങളെ വിമർശിക്കാനാണ് ബയോവെപ്പൺ എന്ന പ്രയോഗം നടത്തിയതെന്നും ഇതിൽ പിന്നീട് ഖേദം പ്രകടിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അയിഷ കേസ് റദ്ദാക്കണമെന്ന ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |