കൊച്ചി: കേരളത്തെ മൃഗസൗഹൃദ സംസ്ഥാനമാക്കി മാറ്റണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അടിമലത്തുറയിൽ നായയെ ചൂണ്ടക്കൊളുത്തിൽ കുരുക്കി അടിച്ചു കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഇത് വാക്കാൽ പറഞ്ഞത്. മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പൗരന്മാർക്ക് ഉത്തരവാദിത്തമുണ്ടെന്ന അവബോധം സ്കൂൾ തലത്തിൽ തന്നെ ഉണ്ടാക്കണം. സർക്കാർ ഫണ്ട് ഇക്കാര്യങ്ങൾക്കായി നീക്കിവയ്ക്കുന്നുണ്ടോയെന്നും തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ മൃഗങ്ങൾക്ക് അഭയകേന്ദ്രങ്ങൾ നിലവിലുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞു. ഫ്ളാറ്റുകളിലും മറ്റും മൃഗങ്ങളെ വളർത്തുന്നത് തടയാനാവില്ല. മറ്റുള്ളവർക്ക് ഉപദ്രവമില്ലാത്തവിധം മൃഗങ്ങളെ സംരക്ഷിക്കുന്നത് തടയരുത്. നിലവിൽ മൃഗങ്ങളോടു ക്രൂരത കാട്ടുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ സംവിധാനമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, സംഭവത്തിൽ പ്രതികൾക്കെതിരെ നിയമ നടപടികൾ എടുത്തതായി സർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി അറിയിച്ചു.
അഞ്ചുവർഷംവരെ തടവുശിക്ഷ
മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമം ഭേദഗതി ചെയ്ത് പിഴയും ശിക്ഷയും കൂട്ടുന്നത് പരിഗണനയിലുണ്ടെന്നും അഞ്ചുവർഷംവരെ തടവും പിഴയും ഏർപ്പെടുത്തുമെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ വിശദീകരിച്ചു.
സംഭവത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി പത്തുദിവസത്തിനകം പൊലീസ് റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, ആനിമൽ വെൽഫെയർ ബോർഡ് ഒഫ് ഇന്ത്യ, സംസ്ഥാന മൃഗക്ഷേമ ബോർഡ് തുടങ്ങിയവയെ എതിർകക്ഷികളാക്കിയ ഹർജി ജൂലായ് 13ന് വീണ്ടും പരിഗണിക്കും. അഭിഭാഷകരായ എസ്. സുരേഷ്ബാബു, ടി.സി. സുരേഷ്മേനോൻ എന്നിവരെ അമിക്കസ് ക്യൂറിമാരായി നിയമിച്ചു. എതിർകക്ഷികൾക്ക് നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
നിർദ്ദേശങ്ങൾ
ബോധവത്കരണ പദ്ധതി തയ്യാറാക്കി ഒരുമാസത്തിനകം റിപ്പോർട്ട് നൽകണം.
മൃഗക്ഷേമ ബോർഡ് പുനഃസംഘടിപ്പിക്കാൻ സ്വീകരിച്ച നടപടികൾ ജൂലായ് 13ന് അറിയിക്കണം.
മൃഗാശുപത്രികളിൽ സൗകര്യങ്ങൾ ഒരുക്കണം. മൃഗപരിപാലന കേന്ദ്രങ്ങളും സ്ഥാപിക്കണം.
ദത്തെടുക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് താത്പര്യമുള്ളവർക്ക് അവസരം നൽകണം.
പരാതികൾ പരിശോധിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരം നൽകുന്നത് പരിഗണിക്കണം.
അപ്പാർട്ട്മെന്റുകളിൽ മൃഗ പരിപാലനം തടയാൻ പാടില്ലെന്നതിനെ കുറിച്ച് വിവരങ്ങൾ നൽകണം.
ഹർജിക്ക് പേര് ബ്രൂണോ
മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായ അടിമലത്തുറയിലെ ബ്രൂണോയെന്ന നായയ്ക്ക് ശ്രദ്ധാഞ്ജലിയായി ഹർജിക്ക് ബ്രൂണോ എന്ന തലക്കെട്ട് നൽകാൻ ഹൈക്കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |