തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്ത് പഴുതടച്ചുള്ള സംഘടനാ ശുദ്ധീകരണ പ്രക്രിയയിലേക്ക് സി.പി.എം കടക്കുന്നു. വിവിധ ജില്ലാ ഘടകങ്ങളിൽ വിശദമായ അവലോകനയോഗങ്ങൾ ചേർന്നുവരികയാണ്. ഇതിന്റെ പുരോഗതി ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
തൃശൂർ ഒഴിച്ച് 13 ജില്ലകളിലെയും അവലോകനയോഗങ്ങൾ പൂർത്തിയായിട്ടുണ്ട്. കുണ്ടറ, തൃപ്പൂണിത്തുറ തുടങ്ങിയ മണ്ഡലങ്ങളിലെ തോൽവിയുമായും അരുവിക്കര, അമ്പലപ്പുഴ, ആലപ്പുഴ, കുറ്റ്യാടി തുടങ്ങിയ മണ്ഡലങ്ങളുമായും ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ ജില്ലാതല അവലോകനയോഗങ്ങളിൽ വലിയ വിമർശനങ്ങളാണുയർത്തിയത്. അരുവിക്കരയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വി.കെ.മധുവിന്റെ സഹകരണം കാര്യമായുണ്ടായില്ലെന്ന വിമർശനത്തെ തുടർന്ന് പരിശോധിക്കാൻ അന്വേഷണക്കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. കുണ്ടറയിലും സമാന പരിശോധനയുണ്ട്.
ആദ്യം കേരള കോൺഗ്രസ്-എമ്മിന് നൽകുകയും വിവാദത്തെ തുടർന്ന് അവർ വിട്ടുനൽകുകയും ചെയ്ത കുറ്റ്യാടി മണ്ഡലത്തിൽ നിന്ന് വിജയിച്ച പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ കെ. കുഞ്ഞഹമ്മദ് കുട്ടിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനുള്ള ശുപാർശ സംസ്ഥാനസമിതിക്ക് കൈമാറിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിൽ വിജയമുണ്ടായെങ്കിലും മുതിർന്ന നേതാവായ മുൻമന്ത്രി ജി. സുധാകരൻ നിസ്സഹകരിച്ചെന്നാരോപിച്ച് ആലപ്പുഴ ജില്ലാകമ്മിറ്റിയിലും വിമർശനമുണ്ടായി. തൃശൂർ ജില്ലാ കമ്മിറ്റി യോഗം ഇന്ന് നടക്കും.
ജില്ലാ ഘടകങ്ങളുടെ അവലോകന റിപ്പോർട്ട് ഈ മാസം 6നും 7നും ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അവലോകനം ചെയ്യും. സംസ്ഥാനതല റിപ്പോർട്ട് 9, 10 തീയതികളിൽ സംസ്ഥാനകമ്മിറ്റി ചേർന്ന് ചർച്ച ചെയ്യും.
വനിതാകമ്മിഷനിലേക്ക് പുതിയ അദ്ധ്യക്ഷയെ നിശ്ചയിക്കുന്നതുൾപ്പെടെ മറ്റ് വിഷയങ്ങളൊന്നും ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണനയ്ക്കെടുത്തില്ല.
കെ.പി. കുഞ്ഞമ്മദ് കുട്ടിയെ തരംതാഴ്ത്തും
കോഴിക്കോട്: നിയമസഭാ തിരഞ്ഞടുപ്പിൽ കുറ്റ്യാടി സീറ്റ് വിഭജന തർക്കത്തെ തുടർന്നുണ്ടായ പരസ്യ പ്രതിഷേധത്തിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തും. സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ തീരുമാനമെടുക്കും.
കുറ്റ്യാടിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ചർച്ച നടന്നിരുന്നു. തുടർന്നാണ് കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. തീരുമാനത്തിനെതിരെ കുഞ്ഞമ്മദ് കുട്ടി അപ്പീൽ നൽകിയിട്ടുണ്ട്. പ്രാദേശികമായി കൂടുതൽ പേർക്കെതിരെയും നടപടിക്ക് സാദ്ധ്യതയുണ്ട്.
കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയതിനെ തുടർന്നാണ് സി.പി.എം പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തുടർന്ന് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മുഹമ്മദ് ഇക്ബാലിനെ കേരള കോൺഗ്രസ് പിൻവലിച്ച് സീറ്റ് സി.പി.എമ്മിന് തിരികെ നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |