കൊച്ചി: നാൻ പെറ്റമകനേ.. എൻ കിളിയേ...കേരളത്തിന്റെ നെഞ്ച് തുളച്ച് ഭൂപതിയുടെ കണ്ണീർ മഹാരാജാസിന്റെ മണ്ണിൽ വീണിട്ട് മൂന്ന് വർഷം. അണയാത്ത ഓർമ്മയായി അഭിമന്യു. രക്തസാക്ഷിത്വ ദിനം ജില്ലയിൽ വിപുലമായി ആചരിച്ചു. കലൂർ അഭിമന്യു സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് പഠനത്തിനും ചർച്ചയ്ക്കും സംവാദത്തിനുമുള്ള കേന്ദ്രമായി അഭിമന്യു സ്മാരകത്തെ മാറ്റുമെന്ന് അഭിമന്യു സ്മാരക പഠന ഗവേഷണ സ്ഥാപനത്തിന്റെ ചെയർമാൻ കൂടിയായ സി.എൻ. മോഹനൻ പറഞ്ഞു. വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കാനും അഭിമന്യു സ്മാരകത്തിൽ അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ സോഹൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മറ്റി അംഗങ്ങളായ എസ്.ശർമ്മ, എം.സ്വരാജ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ.സി. മോഹനൻ, മേയർ എം.അനിൽ കുമാർ, സി.കെ മണി ശങ്കർ എന്നിവർ സംസാരിച്ചു. രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സമാഹരിച്ച മൊബൈൽ ഫോണുകൾ ട്രൈബൽ എക്ന്റൻഷൻ ഓഫീസർ ആർ.അനൂപിന് കൈമാറി. രാവിലെ എട്ടിന് മഹാരാജാസിലെ രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ച നടത്തി. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.എം.ആർഷോ പതാക ഉയർത്തി. ജില്ലയിൽ 20 ഏരിയാ കേന്ദ്രങ്ങളിലും അനുസ്മരണ സമ്മേളനം നടന്നു. ഇന്നലെ അർദ്ധരാത്രി മഹാരാജാസ് കോളേജിന്റെ കിഴക്കേ മതിലിൽ വിദ്യാർത്ഥികൾ വീണ്ടും വർഗീയത തുലയട്ടെയെന്ന് മുദ്രാവാക്യം എഴുതി. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻദേവ് എന്നിവർ പങ്കെടുത്തു. അഭിമന്യു സ്മാര മന്ദിരത്തിൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള 30 വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ഇളവ് വരുന്ന മുറയ്ക്ക് കേന്ദ്രം പ്രവർത്തനം തുടങ്ങും. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി പൊതുജനങ്ങളിൽനിന്ന് സമാഹരിച്ച രണ്ടേമുക്കാൽ കോടി രൂപ ഉപയോഗിച്ച് ആറര സെന്റ് സ്ഥലത്താണ് അഭിമന്യു മന്ദിരം നിർമ്മിച്ചത്. തൊഴിൽപരിശീലന കേന്ദ്രങ്ങളും റഫറൻസ് ലൈബ്രറിയും സ്മാരകത്തിൽ ഒരുക്കും. 2018 ജൂലായ് രണ്ടിന് പുലർച്ചെ 12.45നായിരുന്നു എറണാകുളം മഹാരാജാസ് കോളജിന് മുന്നിൽ വച്ച് അഭിമന്യുവിന് കാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റത് മരിച്ചത്. മറ്റൊരു എസ്.എഫ്.ഐ പ്രവർത്തകനായ അർജുനും കുത്തേറ്റിരുന്നു. കേസിൽ 16 പ്രതികളാണ് ഇതിനോടകം പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |