ഇന്ധനവില വർദ്ധനയിൽ രൂക്ഷമായി പ്രതിഷേധിക്കുന്ന പൊതുസമൂഹത്തെ തീർത്തും അവഗണിച്ചുകൊണ്ട് കേന്ദ്രവും എണ്ണക്കമ്പനികളും ചേർന്ന് ഓരോ ദിവസവും കൂടുതൽ ഭാരം അടിച്ചേല്പിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഇക്കഴിഞ്ഞ ദിവസം പാചകവാതകത്തിനും വിമാന ഇന്ധനത്തിനും വീണ്ടുമൊരു വിലവർദ്ധന അടിച്ചേല്പിച്ചത്. ഗാർഹികാവശ്യത്തിനുള്ള ഗ്യാസിന് 25.50 രൂപയും വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസിന് 80 രൂപയുമാണ് ജൂലായ് ഒന്നുമുതൽ അധികം നൽകേണ്ടിവരുന്നത്. കഴിഞ്ഞ ഡിസംബർ മുതലിങ്ങോട്ട് വീട്ടാവശ്യത്തിനുള്ള ഗ്യാസിന് ഇരുനൂറ്റിയൻപതോളം രൂപയുടെ വർദ്ധന വന്നുകഴിഞ്ഞു. ഒരു സിലിണ്ടർ പാചകവാതകം വീട്ടിലെത്തുമ്പോൾ നൽകേണ്ടിവരുന്നത് 900 രൂപ! പാചകത്തിനു ഗ്യാസ് ഉപയോഗിക്കുന്ന ഹോട്ടലുകാർ 1567.50 രൂപയാണ് നൽകേണ്ടത്. പെട്രോളിനും ഡീസലിനും നിത്യേനയെന്നോണം വരുത്തുന്ന നിരക്കുവർദ്ധന കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുമ്പോഴാണ് എന്നാലിനി മറ്റു ഇന്ധനങ്ങളിലേക്കും തിരിയാമെന്നു നിരൂപിച്ചത്. ഇന്ധന വിലക്കയറ്റം വിപണിയിലുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ എന്തുകൊണ്ടാണ് കേന്ദ്രം കാണാത്തതെന്ന് സർവരും ചോദിക്കാറുണ്ട്. കാണാത്തതൊന്നുമല്ല. ഖജനാവ് നിറയ്ക്കാൻ ഇതിനെക്കാൾ നല്ല വഴിയില്ലെന്നു നന്നായി ബോദ്ധ്യമുള്ളതുകൊണ്ടാണ് ജനങ്ങളുടെ മേലുള്ള കുതിരകയറ്റം. ജനാഭിപ്രായത്തിന് യാതൊരു വിലയും കല്പിക്കാതെയുള്ള സ്വേച്ഛാപരമായ ഈ പോക്ക് വലിയ ആപത്തിലേക്കാണെന്ന് സർക്കാർ ഓർക്കുന്നില്ല. മറ്റനവധി കാരണങ്ങളാൽ ജീവിതം ദുസഹമായിക്കൊണ്ടിരിക്കെ പാചകവാതകം ഉൾപ്പെടെയുള്ള ഇന്ധന വിലക്കയറ്റം കൂടിയായാൽ സാധാരണ കുടുംബങ്ങൾക്ക് അതു താങ്ങാവുന്നതിനപ്പുറമാണ്. ഡീസൽ വില കൂടിയതിന്റെ പേരിൽ വിപണിയിൽ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വില ഉയർന്നുകൊണ്ടിരിക്കുകയാണ്. കടത്തുകൂലിയിൽ വന്ന അധികച്ചെലവാണ് കാരണം. സർവ മേഖലകളെയും ബാധിക്കുന്നതാണ് ഇന്ധന വിലക്കയറ്റം. കൊവിഡ് മഹാമാരിയെത്തുടർന്ന് തൊഴിലും കൂലിയും മുടങ്ങി കഷ്ടത്തിലായവർ കോടിക്കണക്കിനുണ്ട്. നിശ്ചിത വരുമാനത്തിൽ അരിഷ്ടിച്ച് ജീവിതാവശ്യങ്ങൾ നിർവഹിച്ചു വന്നവർ സാധന വിലക്കയറ്റം കാരണം നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണിപ്പോൾ. കയ്‌പേറിയ ഈ ദുരനുഭവങ്ങൾ മനസിലാക്കാതെയാണ് കേന്ദ്രം ഒരു ദാക്ഷിണ്യവുമില്ലാതെ ഇന്ധനവില മത്സരബുദ്ധിയോടെ കൂട്ടിക്കൊണ്ടിരിക്കുന്നത്. അധികാരത്തിലേറിയ ദിവസത്തെയും ഇപ്പോഴത്തെയും ഇന്ധനവില താരതമ്യം ചെയ്താലറിയാം എത്ര വലിയ പാതകത്തിനാണ് സർക്കാർ കൂട്ടുനിൽക്കുന്നതെന്ന്.
ഏത് ഉത്‌പന്നത്തിന്റെയും വിലഉയർത്തി നിശ്ചയിക്കാൻ തക്കതായ ഒരു കാരണമുണ്ടായിരിക്കും. ഇന്ധനത്തിന്റെ കാര്യത്തിൽ വിശ്വസനീയമായ അത്തരത്തിലൊരു കാരണമില്ലെന്നതാണ് യാഥാർത്ഥ്യം. ക്രൂഡ് വിപണിയിലെ ഏറ്റക്കുറച്ചിലിന്റെ പേരിലാണ് പണ്ടെല്ലാം മിതമായ തോതിൽ ഇവിടെയും ഇന്ധനവില പുതുക്കിക്കൊണ്ടിരുന്നത്. എന്നാൽ ഏറ്റവും ഉയർന്ന ക്രൂഡ് വില നിലനിന്ന കാലത്ത് പോലും നൽകേണ്ടി വന്നിട്ടില്ലാത്ത വിലയാണ് ഇന്ധനങ്ങൾക്ക് ഇപ്പോൾ നൽകേണ്ടിവരുന്നത്. ഇന്ധന വില്പനയിൽ നിന്നുള്ള ഭാരിച്ച വരുമാനമാണ് സർക്കാരിനെ തീർത്തും അധാർമ്മികവും ജനവിരുദ്ധവുമായ ഇപ്പോഴത്തെ ഇന്ധനനയം തുടരാൻ പ്രേരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പു കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന്റെ നഗ്നമായ ലംഘനം കൂടിയാണിത്.
ഇന്ധനത്തെയും ജി.എസ്.ടി പരിധിയിലാക്കണമെന്ന ന്യായമായ ആവശ്യവും നിരാകരിക്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാനങ്ങൾ എതിരാണെന്ന കാരണത്താലാണിത്. ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറയ്ക്കുന്ന കാര്യത്തിൽ ഭരണാധികാരികളെല്ലാം ഒറ്റക്കെട്ടാണ്. എന്നിട്ടും ജനങ്ങളെ ഓർത്ത് അവർ കള്ളക്കണ്ണീരൊഴുക്കും. ശുദ്ധ തട്ടിപ്പെന്നല്ലാതെ എന്തു പറയാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |