അരീക്കോട് : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതിയ വിദ്യാർത്ഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് ഒഴിവാക്കിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾ ആശങ്കയിൽ. പാഠ്യേതര പ്രവർത്തനങ്ങൾക്കും കലാമേളകളിലെ മികവിനും, എൻ.എസ്.എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്, എൻ.സി.സി തുടങ്ങിയവയിലെ പ്രവർത്തനങ്ങൾക്കുമാണ് സാധാരണഗതിയിൽ ഗ്രേസ്മാർക്ക് ലഭിക്കാറുള്ളത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ കലാമേളകളോ മറ്റു ക്യാമ്പുകളോ ഒന്നും നടത്താനായില്ലെന്നതിനാലാണ് ഗ്രേസ് മാർക്ക് ഒഴിവാക്കിയത്.
എൻ.എസ്.എസ്, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയവയിൽ അംഗത്വമുള്ള വിദ്യാർത്ഥികൾ ഗ്രേസ്മാർക്ക് പ്രതീക്ഷിച്ചിരുന്നു. കൊവിഡ് സമയത്തും എൻ.എസ്.എസ് വിദ്യാർത്ഥികൾ പ്രവർത്തിച്ചിരുന്നെന്നും ഗ്രെയ്സ് മാർക്ക് ആശ്വാസമായി കരുതിയിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു.
പ്രാക്ടിക്കൽ വിഷയങ്ങൾ പഠിക്കാൻ സ്‌കൂളിലെ ലാബ് സൗകര്യങ്ങൾ ആവശ്യമായിരുന്നു. എന്നാൽ കൊവിഡ് കാലഘട്ടത്തിൽ സ്‌കൂളിൽ ചെന്നുള്ള പഠനം സാധിക്കുമായിരുന്നില്ല. അതിനാൽ പ്രാക്ടിക്കൽ പരീക്ഷകളും വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നുണ്ട്.
എൻ.എസ്.എസ് വാളണ്ടിയേഴ്സിന് 24 മാർക്കും സ്‌കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്ക് 34 മാർക്കുമാണ് ലഭിക്കാറുള്ളത്. എൻ.സി.സി വിദ്യാർത്ഥികൾക്കും ഇത്തരത്തിൽ ഗ്രേസ് മാർക്ക് ലഭിക്കാറുള്ളതാണ്. എന്നാൽ വിദ്യാർത്ഥികളുടെ പരീക്ഷകളെല്ലാം കഴിഞ്ഞ ശേഷം സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തത് വിദ്യാത്ഥികളെ ഏറെ പ്രയാസത്തിലാക്കിയിരിക്കുകയാണ്.
''ഫോക്കസ് ഏരിയ ഉണ്ടെങ്കിൽ പോലും സയൻസ് വിഷയങ്ങളിൽ 60 മാർക്കിന് പരീക്ഷ എഴുതേണ്ടതുണ്ട്, എന്നാൽ 30 മാർക്കിന് എഴുതാനുള്ള സമയം മാത്രമാണ് ലഭിച്ചിരുന്നത്. ഗ്രേസ് മാർക്ക് എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. അർഹമായ മാർക്ക് ഞങ്ങൾക്ക് അനുവദിച്ചു തരണം.
സജ സലീം. സി. എച്ച്. (എൻ.എസ്. എസ് ലീഡർ)
മിസ്ന. കെ. (സ്‌കൗട്ട് ആൻഡ് ഗൈഡ്)
സുല്ലമുസ്സലാം എച്ച്.എസ്.എസ് ,പ്ലസ് ടു വിദ്യാർത്ഥികൾ'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |