ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കൊവിഡ് കാലത്ത് കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കുകയാണ് ഗ്യാസ് സിലണ്ടർ വില വർദ്ധനവ്. ഇന്ധനവിലയും, സാധനങ്ങളുടെ വിലക്കയറ്റവും സൃഷ്ടിക്കുന്ന വീർപ്പുമുട്ടലിന് മേൽ ഇടിത്തീപോലെയാണ് ഗ്യാസ് വിലവർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ 240 രൂപയുടെ വർദ്ധനവാണ് ഗാർഹിക സിലണ്ടറിന്മേലുണ്ടായത്. മഴക്കാലം അടുത്തതോടെ വിറകിന്റെ ലഭ്യതയിലുണ്ടാകുന്ന കുറവ് മൂലം ഗ്യാസ് ഉപേക്ഷിക്കാനാവില്ല. നഗരപ്രദേശങ്ങളിൽ പല വീടുകളിലും വിറകടുപ്പില്ലെന്ന ന്യൂനതയുമുണ്ട്. ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിക്കുന്നതോടെ വൈദ്യുതി ബില്ല് കുതിച്ചുയരുമെന്നതിനാൽ ആ വഴിക്കും രക്ഷപെടാൻ മാർഗമില്ല. സിലണ്ടർ വിലയും, വിതരണക്കാരന് കൊടുക്കുന്ന പടിയും ഉൾപ്പടെ 900 രൂപയ്ക്ക് മുകളിലാണ് ഒരു സിലണ്ടറിന്മേൽ ഉപഭോക്താവ് ചെലവഴിക്കേണ്ടി വരുന്നത്. എല്ലാ പാചകത്തിനും ഗ്യാസ് തന്നെ ആശ്രയിക്കുന്ന കുടുംബങ്ങളിൽ കഷ്ടിച്ച് ഒരു മാസമാണ് ഒരു സിലണ്ടർ ഉപയോഗിക്കാനാവുക. ഇത് ഇരട്ടിച്ചെലവിന് വഴിവെയ്ക്കുന്നു.
പാചക വാതകത്തിന്റെ നിരന്തരമുള്ള വിലവർദ്ധനവ് വീട്ടമ്മമാരെയാണ് കുടുതൽ പ്രതിസന്ധിയിലാക്കുന്നത്. ഗ്യാസ് ഒഴിവാക്കി വിറകടുപ്പ് ആക്കാമെന്നു കരുതിയാൽ വിറക് കിട്ടാനേയില്ല - സതി, വീട്ടമ്മ
ജോലിക്ക് പോകുന്നവർക്ക് പാചകം ചെയ്യാൻ ഗ്യാസ് സിലണ്ടറില്ലാതെ പറ്റില്ല. എന്ത് വില കൊടുത്തും ആളുകൾ വാങ്ങുമെന്നുള്ളത് കൊണ്ടാണ് ഇങ്ങനെ വില കൂട്ടുന്നത്. സബ്സിഡി ലഭിച്ചിട്ടും അഞ്ച് മാസത്തിലേറെയായി - ഡാലിയ രാജേഷ്, മാദ്ധ്യമപ്രവർത്തക
കൊവിഡ് പ്രതിസന്ധിയിൽ പെട്ട് ജീവിത താളം തെറ്റിയിട്ട് രണ്ട് വർഷമായി. ഇന്ധന വിലക്കൊപ്പം പാചകവാതക വിലയും കത്തിക്കയറിയാൽ സാധാരണക്കാർക്ക് ജീവിക്കാൻ പ്രയാസമാണ് - സജിത, വീട്ടമ്മ, കക്കാഴം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |