ആലപ്പുഴ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും അവസാനിച്ചാൽ വൈക്കം അംബിക മാർക്കറ്റിലെ പൊലീസ് ചെക്ക്പോസ്റ്റിൽ ഒരു അപൂർവ്വ സൗഹൃദം പ്രതിസന്ധിയിലാവും. പൊലീസുകാർ സ്റ്റേഷനുകളിലേക്കു മടങ്ങുമ്പോൾ ലോക്ക്ഡൗൺ കാലത്തെ വാഹന പരിശോധനകളിൽ അവരിലൊരാളായി മാറിയ തെരുവുനായയുടെ 'ഭാവി'യാണ് പരുങ്ങലിലാവുന്നത്.
കോട്ടയം- ആലപ്പുഴ അതിർത്തി പങ്കിടുന്ന വൈക്കം പൊലീസ് സ്റ്റേഷനു കീഴിലുള്ള അംബികാമാർക്കറ്റ് ജംഗ്ഷനിലെ താത്കാലിക ചെക്ക് പോസ്റ്റിൽ ജോലിക്കായി മാറിമാറി എത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ, ജോലിക്കിടയിൽ ലഭ്യമാകുന്ന ഭക്ഷണപ്പൊതികൾ കഴിക്കാനെടുക്കുമ്പോഴാണ് സമീപത്ത് വിശന്നുവലഞ്ഞു നിൽക്കുന്ന തെരവു നായ്ക്കളെ ശ്രദ്ധിച്ചു തുടങ്ങിയത്. ഭക്ഷണത്തിൽ ഒരുപങ്ക് ഇവയ്ക്കും കൊടുക്കും. ഭക്ഷണത്തിനായി ഇവ കൂട്ടമായെത്തുമെങ്കിലും ഒരുവൻ പൊലീസുകാരുടെ 'ബാരിക്കേഡ്' ചാടിക്കടന്ന് സൗഹൃദം വിപുലമാക്കി. പൊലീസുകാർക്കും അവനോട് സ്നേഹം കൂടിവന്നു. തന്നെയും പൊലീസിലെടുത്തെന്ന മട്ടിലായി കക്ഷിയുടെ പെരുമാറ്റം. തെരുവിലെ 'സഹപ്രവർത്തകരി'ൽ നിന്ന് സാമൂഹിക അകലം പാലിച്ചു തുടങ്ങിയ നായ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരോടൊപ്പം ചേർന്നത് നാട്ടുകാർക്ക് കൗതുകമായി. പരിശോധനയ്ക്കിടെ നിറുത്താതെ പോകാൻ ശ്രമിക്കുന്ന വാഹനങ്ങൾക്കു നേരെ കുരച്ചെത്തുന്നതും പതിവാക്കിയതോടെ ഇവനെക്കൂടി ഭയക്കേണ്ട അവസ്ഥയായി ഇക്കൂട്ടർക്ക്. പൊലീസ് ഉദ്യോഗസ്ഥർ ജോലി കഴിഞ്ഞ് പോകുമ്പോൾ രാത്രികാലങ്ങളിൽ താത്കാലിക എയ്ഡ് പോസ്റ്റിന്റെ കാവൽ ഏറ്റെടുക്കുന്നതും ഈ നായാണെന്ന് പൊലീസ് ഉദ്യോഗസ്ഥരായ അനിൽകുമാറും വിശ്വനാഥും പറയുന്നു.
വരും ദിവസങ്ങളിൽ പരിശോധനകൾ കുറഞ്ഞാൽ അധിക ചെക്ക് പോസ്റ്റുകൾ ഒഴിവാക്കി ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും.
ഇതോടെ തങ്ങളുടെ സുഹൃത്തിനെ പിരിയേണ്ടി വരുമല്ലോ എന്ന വിഷമം പൊലീസുകാർക്കുണ്ട്. സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോകാനാവുമോ എന്നാണ് ഇവരുടെ ആലോചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |