കോട്ടയം: മൃഗവേട്ടയും തോക്ക് ചൂണ്ടി ആക്രമണവും തുടർകഥയായതോടെ പൊലീസും വനംവകുപ്പും പരിശോധന ഊർജ്ജിതമാക്കി. ഇന്നലെ നടന്ന പരിശോധനയിൽ മൂന്ന് കള്ളത്തോക്കുകൾ കണ്ടെത്തി. അതേസമയം, കേരള-തമിഴ്നാട് അതിർത്തിയിലെ ചെല്ലാർകോവിലിൽ നായാട്ട് സംഘം വനപാലകരെ ആക്രമിച്ചു. വനപാലകന് വെട്ടേറ്റു. ഏഴംഗ നായാട്ട് സംഘത്തിൽ നിന്ന് നാടൻ തോക്കും മാൻ കൊമ്പും ആയുധങ്ങളും പിടിച്ചെടുത്തു.
മുണ്ടക്കയം പൊലീസിന്റെ നേതൃത്വത്തിൽ കൊമ്പുകുത്തി, കണ്ണിമല, കോരുത്തോട് തുടങ്ങി എട്ട് പ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ലൈസൻസില്ലാത്ത രണ്ട് തോക്കുകൾ കണ്ടെടുത്തത്.
കോരുത്തോട് കിഴക്കേ കൊമ്പുകുത്തി ഈട്ടിക്കൽ തങ്കച്ചന്റെ (60) വീട്ടിൽ നിന്ന് നാടൻ തോക്ക് കണ്ടെത്തിയത്. ഇയാൾ സ്ഥിരം നായാട്ടുകാരനാണെന്ന് പറയുന്നു. തങ്കച്ചനെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു.
കിഴക്കേ കൊമ്പുകുത്തി ഇളംപുരയിടത്തിൽ സുരേഷിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് നിറതോക്കാണ്. പൊലീസിനെ കണ്ട് ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഈ പ്രദേശത്ത് തിരച്ചിൽ നടത്തിയത്. കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതായും ലൈസൻസില്ലാതെ നിരവധി തോക്കുകൾ മുണ്ടക്കയം വനമേഖലയോട് അടുത്തുള്ള വീടുകളിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മിന്നൽ പരിശോധനയിൽ വെള്ളികുളം ഭാഗത്ത് പ്രവർത്തിക്കുന്ന സ്പൈസ് ഗാർഡൻ റിസോർട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 40 കിലോയുടെ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന വെടിമരുന്നും രണ്ടുലിറ്റർ വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. റിസോർട്ടിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ചെല്ലാർകോവിലിലെ വനമേഖലയിൽ രാത്രികാല പട്രോളിംഗിനിടെയാണ് തമിഴ്നാട് വനപാലകർക്കാണ് നായാട്ടുസംഘത്തിന്റെ ആക്രമണമുണ്ടായത്. ബുധനാഴച രാത്രി 11ഓടെയാണ് സംഭവം. വേട്ട കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏഴംഗ സംഘം അപ്രതീക്ഷിതമായി വനപാലകർക്ക് മുന്നിൽപ്പെടുകയായിരുന്നു. രക്ഷപ്പെടാനായി ഉദ്യോഗസ്ഥർക്ക് നേരെ സംഘം തോക്കുചൂണ്ടിയതോടെ ഉന്തും തള്ളുമുണ്ടായി. പിടിവലിക്കിടെ വെടി പൊട്ടിയെങ്കിലും ആർക്കും ഏറ്റില്ല. ഇതിനിടെ സംഘത്തിൽപെട്ട ഒരാൾ വെട്ടുകത്തി കൊണ്ട് വനപാലകരെ ആക്രമിച്ചു. ഫോറസ്റ്റ് വാച്ചറായ കാജാ മൊയ്തീന്റെ തലയ്ക്കാണ് വെട്ടേറ്റത്. ഇയാളെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മറ്റൊരു വനംപാലകനും പരിക്കേറ്റുട്ടുണ്ട്. ഇതിനിടയിൽ നായാട്ട് സംഘം രക്ഷപ്പെട്ടു. ഇവരുടെ കൈയിൽ നിന്ന് തോക്ക് പിടിച്ചെടുത്തിട്ടുണ്ട്.
ആക്രമണത്തിന് ശേഷം രാത്രിയിൽ തന്നെ വണ്ടൻമേട് പൊലീസും തമിഴ്നാട് പൊലീസും സംയുക്തമായി മേഖലയിൽ പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ നായാട്ട് സംഘത്തെക്കുറിച്ച് വണ്ടൻമേട് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |