കറുത്ത കുതിരകളുടെ പോരാട്ടം
ടൂർണമെന്റിന്റെ തുടക്കത്തിൽ വലിയ സാധ്യതകൾ കല്പിക്കപ്പെട്ടില്ലെങ്കിലും വിസ്മയ പ്രകടനങ്ങളിലൂടെ വമ്പൻമാരുടെ വഴിയടച്ച് മുന്നേറിയ ഡെൻമാർക്കും ചെക്ക് റിപ്പബ്ലിക്കും ക്വാർട്ടർ കടമ്പ കടക്കാൻ ഇന്ന് ബൂട്ടുകെട്ടുന്നു.
ഇന്ത്യൻ സമയം രാത്രി 9.30 മുതൽ ബാകുവിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിലാണ് മത്സരത്തിന്റെ കിക്കോഫ്.
ക്രിസ്റ്റ്യൻ എറിക്സൺ എന്ന പ്ലേമേക്കറിന്റെ വീഴ്ചയും ആദ്യ രണ്ട് മത്സരത്തിലെ തോൽവികളും വെല്ലുവിളികൾ ഒരുപാട് മറികടന്നാണ് ഡെൻമാർക്ക് ക്വാർട്ടറിനൊരുങ്ങുന്നത്.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ റഷ്യയെ 4-1ന് വീഴ്ത്തിയ ഡെൻമാർക്ക് പ്രീക്വാർട്ടറിൽ വേൽസിനെ 4-0ത്തിന് വീഴ്ത്തിയാണ് അവസാന എട്ടിലെത്തിയത്.
മറുവശത്ത് ചെക്ക് റിപ്പബ്ലിക്ക് സ്കോട്ട്ലൻഡിനെതിരെ നേടിയ ജയവും ക്രൊയേഷ്യയെ സമനിലയിൽ പിടിക്കാനയതിന്റെ ബലത്തിലുമാണ് പ്രീക്വാർട്ടറിൽ എത്തിയത്.
പ്രീക്വാർട്ടറിൽ ഹോളണ്ടിന്റെ ഓറഞ്ച് വിപ്ലവം നിർവീര്യമാക്കി ക്വാർട്ടറിന് ടിക്കറ്റെടുത്തു.
ഇതുമൂന്നാം തവണയാണ് യൂറോ കപ്പിൽ ഇരുടീമും മുഖാമുഖം വരുന്നത്. കഴിഞ്ഞ രണ്ട് തവണയും ചെക്കിനായിരുന്നു ജയം. 2004 ലാണ് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ അവസാനം ഏറ്രുമുട്ടിയത്.
1992ൽ ഡെൻമാർക്ക് ചാമ്പ്യൻമാരായിട്ടുണ്ട്. ചെക്കോസ്ലോവാക്യ 1976ൽ ചാമ്പ്യൻമാരായിട്ടുള്ളതിനാൽ അതിന്റെ ഭാഗമായിരുന്ന ചെക്ക് റിപ്പബ്ലിക്കിനും കിരീട പാരമ്പര്യം അവകാശപ്പെടാം.
ഇംഗ്ലണ്ടിന് ഉക്രൈന്റെ ഉരുക്കു മതിൽ തകർക്കണം
ഇത്തവണ കിരീടം തറവാട്ടിലേക്ക് എന്ന് തന്നെയാണ് ഇംഗ്ലീഷ് ആരാധകരുടെ പ്രതീക്ഷ. മറുവശത്ത് ആന്ദ്രേ ഷെവ്‌ചെങ്കോ എന്ന ഇതിഹാസത്തിന്റെ ശിക്ഷണത്തിൽ അദ്ഭുതങ്ങൾ തുടരാനാണ് ഉക്രൈനിറങ്ങുന്നത്.
റോമിലെ സ്റ്റേഡിയോ ഒളിമ്പിക്കോയിൽ ഇന്ത്യൻ സമയം രാത്രി 12.30 മുതലാണ് മത്സരം.
ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയേയും ചെക്കിനേയും വീഴ്ത്തി സ്കോട്ട്‌ലൻഡിനെ സമനിലയിൽപ്പിടിച്ചാണ് പ്രീക്വാർട്ടറിൽ എത്തിയത്.
അവിടെ കരുത്തരായ ജർമ്മിനിയുടെ വെല്ലുവിളി രണ്ടടിയിൽ തീർത്ത് ക്വാർട്ടറിലേക്ക്.
ഹോളണ്ടിനോട് തോറ്റെങ്കിലും ആസ്ട്രിയയേയും നോർത്ത് മാസിഡോണിയയേയും വീഴ്ത്തിയാണ് ഉക്രൈൻ ഗ്രൂപ്പ് ഘട്ടം കടന്നത്.
പ്രീക്വാർട്ടറിൽ സ്വീഡന്റെ വെല്ലുവിളി എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം മറികടന്നാണ് ക്വാർട്ടർ ഉറപ്പിച്ചത്.
രണ്ട് ടീമും കന്നി യൂറോകിരീടമാണ് ലക്ഷ്യം വച്ചിട്ടുള്ളത്.
ഉക്രൈനുമായി ഇതുവരെ മുഖാമുഖം വന്ന ഏഴ് മത്സരങ്ങളിൽ ഒരെണ്ണത്തിലേ ഇംഗ്ലണ്ട് തോറ്റിട്ടുള്ളൂ. നാലെണ്ണത്തിൽ ജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയായി.
ഇതിനുമുമ്പ് ഒരു പ്രധാന ടൂർണമെന്റിൽ ഇംഗ്ലണ്ടും ഉക്രൈനും മുഖാമുഖം വരുന്നത് 2012 യൂറോയിലെ ഗ്രൂപ്പ് ഘട്ടത്തിലാണ്. അന്ന് വെയ്ൻ റൂണിയുടെ ഗോളിൽ ഇംഗ്ലണ്ട് ജയിച്ചു.
അർജന്റീനയ്ക്ക് ഇക്വഡോർ വെല്ലവിളി
കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിൽ സെമി ലക്ഷ്യമിട്ട് ലയണൽ മെസിയുടെ അർജന്റീനയും ഇക്വഡോറും കളത്തിലിറങ്ങും
ഇന്ത്യൻ സമയം നാളെ രാവിലെ 6.30ന് ബ്രസീലിലെ ഗൊയ്യാന്യയിലാണ് മത്സരത്തിന്റെ കിക്കോഫ്.
ഗ്രൂപ്പ് എയിൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് അർജന്റീന ക്വാർട്ടറിൽ എത്തിയത്.
ഗ്രൂപ്പ് ബിയിൽ നിന്ന് മൂന്ന് സമനിലയും ഒരു തോൽവിയുമായി നാലാം സ്ഥാനക്കാരായാണ് ഇക്വഡോർ ക്വാർട്ടറിൽ കയറിക്കൂടിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ മെസിയുടെ നേതൃത്വത്തിൽ ഏറെക്കുറെ ആധികാരികമായിത്തന്നെയാണ് അർജന്റീന ക്വാർട്ടർ ഉറപ്പിച്ചത്. അവസാന മത്സരത്തിൽ 4-1നാണ് ബൊളീവിയയെ തകർത്തത്.
മറുവശത്ത് ഇക്വഡോർ ലീഡ് നേടിയിട്ടാണ് പലമത്സരങ്ങളിലും സമനില വഴങ്ങിയത്. ഗ്രൂപ്പിലെ നിർണായകമായ അവസാന മത്സരത്തിൽ ബ്രസീലിനെ 1-1ന് സമനിലയിൽപ്പിടിച്ചാണ് എന്നർ വലൻസിയയുടെ ഇക്വഡോർ ക്വർട്ടറിലേക്കുള്ള ഗ്രൂപ്പിലെ അവസാന ക്വാട്ട മുതലാക്കി മുന്നേറിയത്.
ഇതുവരെ മുഖാമുഖം വന്ന 36 മത്സരങ്ങളിൽ 21ലും അർജന്റീനയ്ക്കായിരുന്നു ജയം. അഞ്ച് മത്സരത്തിലേ ഇക്വഡോറിന് ജയം നേടാനായുള്ളൂ.
പരിക്കിന്റെ പിടിയിലായിരുന്ന എയ്ഞ്ചൽ ഡി മരിയയും ക്രിസ്റ്റ്യൻ റൊമീറോയും സുഖം പ്രാപിച്ചത് അർജന്റീനയ്ക്ക് അനുകൂല ഘടകമാണ്.
ഇക്വഡോർ നിരയിൽ ആർക്കും പരിക്കില്ല.
1993ന് ശേഷമുള്ള ആദ്യ കോപ്പ കിരീടമാണ് അർജന്റീന ലക്ഷ്യം വയ്ക്കുന്നത്. ഇക്വഡോർ ഇതുവരെ ചാമ്പ്യന്മാരായിട്ടില്ല.
ഉറുഗ്വെയും കൊളിംബിയയും
കോപ്പയുടെ അവസാന നാലിൽ ഇടം നേടുക എന്ന ലക്ഷ്യത്തോടെ ഉറുഗ്വെയും കൊളിംബിയയും നാളെ പുലർച്ചെ ക്വാർട്ടറിൽ ഏറ്റുമുട്ടും.
ഇന്ത്യൻസമയം പുലർച്ചെ 3.30 മുതൽ ബ്രസീലിയയിലാണ് മത്സരം.ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരാണ് ഉറുഗ്വെ. 2 സമനിലയും ഒന്ന് വീതം ജയവും തോൽവിയുമാണ് സമ്പാദ്യം.
ഗ്രൂപ്പ് ബിയിലെ മൂന്നാം സ്ഥാനക്കാരാണ് കൊളിംബിയ.2 മത്സരങ്ങളിൽ തോറ്റെങ്കിലും ഒന്നു വീതം ജയവും സമനിലയും നേടാനായത് അവർക്ക് തുണയായി.
ഇതുവരെ നേർക്കുനേർ വന്ന 33 മത്സരങ്ങളിൽ 16 എണ്ണത്തിൽ ഉറുഗ്വെ ജയിച്ചു. 10 എണ്ണത്തിൽ കൊളംബിയയും. 33 മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് സൗഹൃദ മത്സരം. ബാക്കിയെല്ലാം വലിയ ടൂർണമെന്റുകളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |