സെന്റ് പീറ്റേഴ്സ്ബർഗ് : മുൻ ചാമ്പ്യൻമാരായ സ്പെയിൻ യൂറോകപ്പിന്റെ സെമി ഫൈനലിൽ കടന്നു. ഇന്നലെ നടന്ന ആദ്യ ക്വാർട്ടറിൽ സ്വിറ്റ്സർലാൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് സ്പെയിൻ ഇത്തവണ സെമി ഉറപ്പിക്കുന്ന ആദ്യ ടീമായത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമും 1-1ന് സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 3-1നാണ് സ്പെയിനിന്റെ വിജയം. സ്പെയിനിന്റെ ആദ്യ കിക്കെടുത്ത ബുസ്കറ്റ്സിന് പിഴയ്ക്കുകയും റോഡ്രിയുടെ കിക്ക് സ്വിസ് ഗോളി യാൻ സോമ്മർ സേവ് ചെയ്യുകയും ചെയ്തപ്പോൾ ഓൾമോയും മൊറേനയും ഒയർസ്വബാലും കൃത്യമായി ലക്ഷ്യം കണ്ട് അവർക്ക് ജയം സമ്മാനിക്കുകയായിരുന്നു.
സ്വിറ്റ്സർലാൻഡിന്റെ സ്കാറിന്റേയും അക്കുഞ്ചിയുടേയും ഷോട്ട് സ്പാനിഷ് ഗോളി ഉനെയ് സിമോൺ സേവ് ചെയ്തപ്പോൾ വർഗാസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഗർവാനോവിച്ചിന് മാത്രമാണ് ലക്ഷ്യം കാണാനായത്.
നിശ്ചിത സമയത്ത് ആദ്യപകുതിയിൽ സ്വിസ് താരം സാക്കറിയയുടെ സെൽഫ് ഗോളിലാണ് സ്പെയിൻ ലീഡെടുത്തത്. എന്നാൽ ഷർദ്ദാൻ ഷാക്കീരി നേടിയ ഗോളിൽ സ്വിസ് പട സമനിലയിൽ പിടിക്കുകയായിരുന്നു. 77-ാം മിനിട്ടിൽ റെമോ ഫ്രൂളർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്ത് പേരുമായാണ് സ്വിറ്റ്സർലാൻഡ് മത്സരം പൂർത്തിയാക്കിയത്.
കളിതുടങ്ങി എട്ടാം മിനിട്ടിൽ തന്നെ സ്പെയിൻ സ്കോർ ചെയ്തു. കോർണർ കിക്കിൽ നിന്നാണ് ഗോളിന്റെ പിറവി. കോക്കെയെടുത്ത കോർണർ കിക്ക് ജോർഡി ആൽബയിലേക്ക്. ആൽബയുടെ ലോംഗ് റേഞ്ചർ സ്വിസ് താരം സാക്കറിയയുടെ കാലിൽ തട്ടി വലകുലുക്കി.
രണ്ടാം പകുതിയിൽ കളിയുടെ ഗിയർ മാറ്റിയ സ്വിറ്റ്സർലാൻഡിനെയാണ് കളത്തിൽക്കണ്ടത്. ഷാക്കീരിയുടേയും സ്റ്റീവൻ സ്യൂബറുടേയും നേതൃത്വത്തിൽ സ്വിസ് പട സ്പാനിഷ് ഗോൾ മുഖത്തേക്ക് ആക്രമിച്ച് കയറി. തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം സ്പെയിനും ആക്രമണങ്ങൾ മെനഞ്ഞെടുത്തു. എന്നാൽ അറുപത്തിയെട്ടാം മിനിട്ടിൽ സ്യൂബറുടെ തകർപ്പൻ പാസിൽ നിന്ന് ഷാക്കീരി സ്വിറ്റ്സർലാൻഡിന് സമനില സമ്മാനിച്ചു. തുടർന്ന് ഗോളിനായി സ്പെയിൻ കിണഞ്ഞു ശ്രമിച്ചെങ്കിലും സ്വിസ് പ്രതിരോധവും ഗോളി സോമ്മറും വിലങ്ങ് തടിയായി. എക്സ്ട്രാ ടൈമിലുൾപ്പെടെ സ്പെയിനിന്റെ ഗോളെന്നുറച്ച് അരഡസനോളം ശ്രമങ്ങൾ സ്വിസ് ഗോളി സോമ്മർ പരാജയപ്പെടുത്തി.
കഴിഞ്ഞ മത്സരങ്ങളിൽ രണ്ട് മഞ്ഞക്കാർഡ് കണ്ടതിനാൽ ഗ്രാനിറ്റ് ഷാക്കയ്ക്ക് കളിക്കാൻ കഴിയാതിരുന്നത് സ്വിസ് ടീമിന് തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |