വാഷിംഗ്ടൺ: ലോകത്തെ സമ്പന്നരായ വ്യവസായികൾ ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുമ്പോൾ ആദ്യം പോകാൻ മത്സരിച്ച് പ്രമുഖർ. ആമസോൺ കമ്പനി ഉടമ ജെഫ് ബെസോസ് ജൂലായിൽ ബഹിരാകാശ യാത്ര നടത്തുമെന്ന് പ്രഖ്യാപിക്കുകയും തന്റെ കൂടെ പോരാൻ താത്പര്യമുള്ളവർക്കായി ടിക്കറ്റ് വിൽപനയും നടത്താൻ തീരുമാനിച്ചിരുന്നു. യാത്രയ്ക്കായി കോടികൾ മുടക്കി ടിക്കറ്റുകൾ ആരൊക്കെയോ വാങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ ബെസോസിനെ കടത്തി വെട്ടി അതിന് മുൻപ് തന്നെ താൻ ബഹിരാകാശത്തെത്തുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഇംഗ്ലീഷ് വ്യവസായിയും വിർജിൻ ഗാലക്റ്റിക് ഉടമയുമായ റിച്ചാർഡ് ബ്രാൻസൺ.
വിർജിൻ ഗാലക്റ്റിക് നിർമിച്ച വി.എസ്.എസ് യൂനിറ്റി ബഹിരാകാശ പേടകത്തിൽ ബ്രാൻസൻ ജൂലായ് 11 ന് യാത്ര തിരിക്കുമെന്നാണ് വിവരം. സംഭവം യാതാർത്ഥ്യമായാൽ സ്വകാര്യമേഖലയിലെ ആദ്യ ബഹിരാകാശ വാഹനമെന്ന ബഹുമതി ബ്രാൻസന്റെ വി.എസ്.എസ് യൂനിറ്റിക്ക് സ്വന്തമാകും. എന്നാൽ വെറും 11 സെക്കറ്റ് മാത്രം നീണ്ടു നില്ക്കുന്നതാകും ബ്രാൻസന്റെ ബഹിരാകാശ യാത്ര. രണ്ട് പൈലറ്റുമാർ, നാല് വിദഗ്ധർ എന്നിവരും പേടകത്തിൽ ബ്രാൻസണൊപ്പമുണ്ടാകും.
ഓൺലൈൻ വിൽപന രംഗത്തെ പ്രമുഖ സ്ഥാപനമായ ആമസോണിനു കീഴിൽ 'ബ്ലൂ ഒറിജിൻ' പേടകത്തിലേറിയാകും ബെസോസിന്റെ യാത്ര. സഹോദരൻ മാർക്, വനിത പൈലറ്റ് വാലി ഫങ്ക് എന്നിവരും ഒപ്പം പേരുവെളിപ്പെടുത്താത്ത യാത്രികനുമൊപ്പം ജൂലായ് 20 ന് ബഹിരാകാശത്തേക്ക് പോകുമെന്നാണ് റിപ്പോർട്ട്.
ബഹിരാകാശ പേടക നിർമാണത്തിൽ മുൻനിരയിലുള്ള അമേരിക്കൻ വ്യവസായി ഇലോൺ മസ്കും ഈ രംഗത്ത് സജീവമായുണ്ട്. ബഹിരാകാശ വിനോദ സഞ്ചാരം ജനങ്ങൾ ഏറ്റെടുത്താൽ അതിവേഗം ഇത് കോടിക്കണക്കിന് ഡോളർ ലാഭം കൊയ്യാൻ കഴിയുന്ന വ്യവസായമായി മാറുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |