അച്ഛൻ സമ്മാനിച്ച പഴയ ഗോൾഡ് സ്ട്രാപ്പ് വാച്ച് റിപ്പയർ ചെയ്യാൻ കരിവെള്ളൂരങ്ങാടിയിലെത്തിയപ്പോൾ ആ എട്ടാം ക്ലാസ് വിദ്യാർത്ഥി കണ്ടത് ഒരു ബ്ലാക് ബോക്സ് കാമറ ഉപയോഗിച്ച് വാച്ച് കടക്കാരൻ ഫോട്ടോകളെടുക്കുന്നതാണ്. ആദ്യമായി കാണുകയാണവൻ ഒരു കാമറ. അമ്പരപ്പിലും അത്ഭുതത്തിലുംപെട്ട് ആ കാഴ്ച കണ്ടങ്ങനെ നിന്നുപോയി ഏറെനേരം! പിന്നെ, വിലപിടിപ്പുള്ള വാച്ചുകൊടുത്ത് പകരം ആ കാമറ വല്ലവിധേനയും സംഘടിപ്പിച്ച് തിരികെ തറവാട്ടിലേക്കു സന്തോഷത്തോടെ മടങ്ങിയ ആ പതിമൂന്നു വയസുകാരൻ പയ്യൻ എന്റെ അച്ഛനായിരുന്നു...!
കാലം 1948. Brownie sinior six-20 സീരീസിൽപ്പെട്ട ആ വിദേശ കാമറ അച്ഛനിന്നും ഒരു അപൂർവ നിധിപോലെ സൂക്ഷിക്കുന്നുണ്ട്. പത്തെഴുപത്തഞ്ച് വർഷങ്ങളിലായി അമ്പതിനായിരത്തിലേറെ ദൃശ്യങ്ങൾ അച്ഛൻ അതിലൂടെ ഒപ്പിയെടുത്തിട്ടുണ്ടാവണം. പിന്നീട് മംഗലാപുരം ഗവൺമെന്റ് കോളേജിൽ ബി.എ. വിദ്യാർത്ഥിയായി ചെന്നപ്പോൾ അടുത്ത കാമറയും അച്ഛൻ സംഘടിപ്പിച്ചു: Agfa click IV എന്ന താരതമ്യേന ചെറുതും സ്വദേശിയുമായ ഒരെണ്ണമായിരുന്നു അത്. ഈയിടെ തൃശൂരിലെ വീട്ടിൽ പഴയ പെട്ടി തുറന്ന് എന്റെയും അനിയത്തിയുടെയും അനിയന്റേയുമൊക്കെ കുട്ടിക്കാലത്തെ ഒട്ടേറെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളും ആ പഴയ കാമറകളും കാണിച്ച് തന്ന് അച്ഛൻ എന്നെ അത്ഭുതപ്പെടുത്തി. എന്റെ മുന്നിൽ സമ്പന്നമായ ഒരു ഫോട്ടോക്കാലം മറനീക്കി കടന്നുവന്നു. ഞങ്ങളുടേതു മാത്രമല്ല, വയനാട്ടിലേയും പയ്യന്നൂരേയും ഞങ്ങളുടെ വീടുകളിൽ വിരുന്നുകാരായെത്തിയ ബന്ധുജനങ്ങളുടേയും സുഹൃത്തുക്കളുടേയും ഒക്കെ പല കാലഘട്ടങ്ങളിലെ തിളക്കമാർന്ന ജീവിത മുഹൂർത്തങ്ങൾ ആ കാമറക്കണ്ണുകളിലൂടെ കയറിയിറങ്ങിയിട്ടുണ്ട്. അതെ, പൈതൃകമായി കിട്ടിയ വാച്ചുകൊടുത്ത് പകരം കരിവെള്ളൂരങ്ങാടിയിൽ നിന്ന് പഴയ കാമറ വാങ്ങിയ എന്റെ അച്ഛൻ ഇയ്യക്കാട്ടില്ലത്ത് വാസുദേവൻ നമ്പൂതിരിയാണ് ഞാൻ ജീവിതത്തിൽ ആദ്യം പരിചയപ്പെട്ട ഫോട്ടോഗ്രാഫർ...!
രണ്ട്
കരിവെള്ളൂരുമായി ബന്ധപ്പെട്ട ഒരു 'ഫോട്ടോഗ്രാഫർ ഓർമ" കൂടി ഇപ്പോൾ മിഥുനമഴ പോലെ പെയ്തു വരുന്നു. സുഹൃത്തും പത്രപ്രവർത്തകനുമായ വി.വി. പ്രഭാകരനും ഫോട്ടോഗ്രാഫർ കെ.പി. വത്സനുമൊത്താണ് 1983-ലെ ജൂലായ് മാസത്തിൽ കരിവെള്ളൂരിന്റെ വടക്കേമുനമ്പിലെ പാലക്കുന്നു ഗ്രാമത്തിൽ പൊന്ന്യത്ത് ഗോപാലൻ എന്ന ആദ്യകാല ഫോട്ടോഗ്രാഫറെ തിരഞ്ഞ് ഞാൻ ചെന്നത്. മിഥുനമാസത്തിലെ തണുത്ത മഴപ്പകലായിരുന്നു അത്. ഈറൻ കാറ്റേറ്റിരുന്ന്, ആ എൺപതുകാരൻ, തനിക്ക് പതിനാറാം വയസിൽ തുടങ്ങിയ കാമറാഭ്രമത്തെക്കുറിച്ച് ഞങ്ങളോട് പറഞ്ഞു. 1920-ൽ തന്റെ ഗുരുവായ യു.പി. രാഘവൻ എന്ന ചിത്രകാരഫോട്ടോഗ്രാഫറുടെ അരികിലെത്തിയ ഒരു സായിപ്പിന്റെ പിറകേ നടന്നാണ് ഗോപാലേട്ടൻ ഒരു ബ്രിട്ടീഷ് ഹാൻഡ് കാമറ സംഘടിപ്പിച്ചത്. അതുമായി കണ്ണൂർ കോട്ടയിലും പയ്യാമ്പലം കടപ്പുറത്തുമൊക്കെ നടന്നലഞ്ഞ് ഫോട്ടോയെടുത്തു. 1937-ൽ കണ്ണൂരിലെ പവൻ റാം, മിനർവ തുടങ്ങിയ സ്റ്റുഡിയോകളുടെ പിൻഗാമിയായി കാനനൂർ സ്റ്റുഡിയോ ഗോപാലേട്ടൻ ആരംഭിച്ചു. സ്വാതന്ത്ര്യസമരകാലഘട്ടത്തിലെ ഒട്ടേറെ ദൃശ്യങ്ങൾ ഗോപാലേട്ടന്റെ കാമറയിലൂടെ കടന്നുപോയിട്ടുണ്ട്. മലബാറിലെ നിരവധി രാഷ്ട്രീയ യോഗങ്ങൾ, കരിവെള്ളൂർ, കൊടക്കാട്, ബക്കളം കമ്മ്യൂണിസ്റ്റ് സമ്മേളനങ്ങൾ ഒക്കെ ഗോപാലേട്ടൻ ഒപ്പിയെടുത്തു. എൻ.ജി. രങ്ക, പി.കൃഷ്ണപിള്ള, കെ.പി.ആർ. ഗോപാലൻ, കേരളീയൻ, വിഷ്ണുഭാരതീയൻ, ടി.എസ്. തിരുമുമ്പ് എ.കെ. ഗോപാലൻ... എത്രയോ പ്രമുഖർ ഗോപാലേട്ടന് മുന്നിൽ ചിരിച്ചുകൊണ്ടിരുന്നു കൊടുത്തു. ഞങ്ങൾ കാണുമ്പോൾ ഗോപാലേട്ടൻ തീർത്തും ദരിദ്രനും അവശനുമായിരുന്നു. 1983 ആഗസ്റ്റ് 14-ലെ കലാകൗമുദിയിൽ ഞാൻ ഗോപാലേട്ടനെ ആദ്യമായി പൊതു സമൂഹത്തിന് പരിചയപ്പെടുത്തി ഒരു ഫീച്ചറെഴുതിയപ്പോൾ കൊടുത്ത ശീർഷകം തന്നെ 'ഫോക്കസ് തെറ്റിയ ഫോട്ടോ"എന്നായിരുന്നു...! TM Dallmeyer (London) June 11th Patent (US) 1867 No : 42428 എന്ന് രേഖപ്പെടുത്തിയ ഒന്നരനൂറ്റാണ്ടിലേറെ പ്രായമുള്ള ആ കാമറ, 1999-ൽ ഗോപാലേട്ടന്റെ മരണത്തോടെ, നിസാരമായ കാശിന് ബന്ധുക്കളിൽ നിന്നുവാങ്ങി ചിലർ വലിയ തുകയ്ക്ക് മ്യൂസിയം പീസായി ഇംഗ്ലണ്ടിലേക്കു തന്നെ കടൽകടത്തിയതായി പിന്നീട് കേട്ടു...! പഴയ ആളുകൾക്കും പഴയ വസ്തുക്കൾക്കും അല്ലെങ്കിലും നമ്മുടെ നാട്ടിൽ പ്രിയം പോരല്ലോ...
മൂന്ന്
ഓരോ വീട്ടിലും നാലും അഞ്ചും മൊബൈൽ ഫോട്ടോഗ്രാഫർമാർ ഉള്ള ഇക്കാലത്ത് ഇത്തരം പഴഞ്ചൻ കാമറകൾക്ക് പ്രസക്തിയെന്താണ് എന്നാണ്, രമണകുമാറും അച്ഛൻ മാടപ്പാട്ട് നാരായണപ്പിള്ളയോട് ചോദിച്ചത്. അച്ഛന്റെ ഓർമ്മയ്ക്കായി മാത്രമാണ് 'നാരായണാ ഫോട്ടോ സ്റ്റുഡിയോ"യിൽ ആ പഴയകാല ഡാർക്ക് റൂമും അച്ഛനുപയോഗിച്ചിരുന്ന പഴയ ബോക്സ് കാമറയും അയാൾ സൂക്ഷിച്ചിരിക്കുന്നത്. തന്റെ ലേറ്റസ്റ്റ് കാനൻ ഡിജിറ്റൽ കാമറയുമായി ഇടപാടുകാരെ കാത്തിരിക്കുന്ന രമണകുമാറിനെ ഞാൻ അവതരിപ്പിച്ചത് 2017-ലെ ഓണക്കാലത്തെഴുതിയ 'ഫോട്ടോ" എന്ന കഥയിലാണ്. 'പരിധി"യിലൂടെ പിന്നീട് പുറത്തിറങ്ങിയ അതേ പേരിലുള്ള കഥാസമാഹാരത്തിന് 2018-ലെ തോപ്പിൽ രവി അവാർഡ് ലഭിച്ചപ്പോൾ ഞാനത് സമർപ്പിച്ചത്, തലമുറകളിലൂടെ ഫോട്ടോഗ്രഫി എന്ന കലാരൂപം അതിദ്രുതം കടന്നുപോകുമ്പോൾ വിസ്മൃതിയിലാണ്ടു പോകുന്ന പഴയകാല ഫോട്ടോഗ്രാഫർമാർക്കു തന്നെയാണ്.
നാല്
ചരിത്രവഴികളൊരുപാട് പിന്നിട്ട് കേരളീയ പ്രൊഫഷണൽ ഫോട്ടോഗ്രഫിയുടെ പിതാവായി മാറിയ ശിവശങ്കരൻ നായർ എന്ന ശിവൻ ചേട്ടനും ഇതാ കടന്നു പോയിരിക്കുന്നു. തിരുവനന്തപുരത്തെ ശിവൻസ് സ്റ്റുഡിയോയിൽ വെച്ച് 1992-ലാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ജി. ശങ്കരപ്പിള്ളയുടെ 'മൂധേവിത്തെയ്യ"ത്തിന് തിരക്കഥയൊരുക്കുവാൻ നടി പാർവതിയിൽ നിന്ന് ഫോൺ നമ്പർ വാങ്ങിയാണ് അദ്ദേഹം ആദ്യമായി എന്നെ വിളിക്കുന്നത്. പാർവതിക്ക് താൽപ്പര്യമുണ്ടായിരുന്ന ആ പ്രോജക്ട് അന്ന് നടന്നില്ലെങ്കിലും ശിവൻചേട്ടനുമായുള്ള എന്റെ പരിചയം വളർന്നു. എഴുത്തുവഴിയിലെ പ്രിയങ്കരനായ അനുജൻ പി.എം. ബിനുകുമാറിന്റെ കൂടെ, അവനെഴുതുന്ന ജീവചരിത്രഫീച്ചറിനുവേണ്ടി പോങ്ങുംമൂട്ടിലുള്ള 'ശിവൻസി"ൽ ശിവൻചേട്ടനുമായി ചെലവഴിച്ച 2009-ലെ ജൂലായ് മാസ സന്ധ്യ ഒരിക്കലും മറക്കാനാവില്ല. ചന്ദ്രമണിച്ചേച്ചിയുടെ ചരമവാർഷികത്തിന് തലേന്നായിരുന്നു അത്. നിറയെ പച്ചമരങ്ങൾ ചാമരം വീശുന്ന ഉദ്യാനസമാനമായ ശിവൻസിന്റെ പിന്നാമ്പുറത്ത്, മണിച്ചേച്ചിയുടെ ചിരിക്കുന്ന വലിയ മുഖമുള്ള വെണ്ണക്കൽമണ്ഡപത്തിൽ, ബിസ്മില്ലാഖാന്റെ സാരോദിൽ ഒഴുകി നീങ്ങിയ ആ സന്ധ്യയിൽ ശിവൻചേട്ടൻ അപൂർവമായി മാത്രം പങ്കുവെച്ച ആ ഫോട്ടോഗ്രാഫി ജീവിതം ഇന്നും മനസിൽ അലകളുയർത്തി നിറഞ്ഞു നിൽക്കുകയാണ്. പിന്നീട് ബിനു രണ്ട് ഭാഗങ്ങളായി എഴുതി പ്രസിദ്ധീകരിച്ച ജീവിത ചിത്രങ്ങളും ഏറെ ശ്രദ്ധേയമായി. വിനയപൂർവം ഞാൻ ആ ഓർമക്കുമുന്നിൽ കണ്ണുകളടക്കുന്നു, കൈകൾ കൂപ്പുന്നു..
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |